ആലപ്പുഴ: കല്യാണം മുടക്കികൾക്ക് താക്കീതുമായി പൊതുസ്ഥലത്ത് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച് ഒരു സംഘം യുവാക്കൾ. വെളിയാനാട് പഞ്ചായത്തിലാണ് സംഭവം. പ്രദേശവാസികളുടെ ‘ ഇടപെടലിനെ’ തുടർന്ന് വിവാഹങ്ങളെല്ലാം കാരണം ഇല്ലാതെ മുടങ്ങിപ്പോകുന്നത് പതിവായതോടെയാണ് ബോർഡ് വയ്ക്കാൻ യുവാക്കൾ തുനിഞ്ഞത്.
വെളിയനാട് പഞ്ചായത്തിലെ പുളിൻചുവട് ജംഗ്ഷനിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. അടുത്തിടെയായി പ്രദേശത്തെ യുവാക്കൾക്ക് നിരവധി വിവാഹാലോചനകൾ വരാറുണ്ടെങ്കിലും അതെല്ലാം ഒരു കാരണവുമില്ലാതെ മുടങ്ങുമായിരുന്നു. വിവാഹം നടക്കാതെ വന്നതോടെ വിവാഹാലോചനകൾ മുടങ്ങിപ്പോകുന്നതിന്റെ കാരണം അന്വേഷിച്ച് യുവാക്കൾ ഇറങ്ങി. ഇതോടെയാണ് പ്രദേശവാസികളായ ചിലരാണ് വിവാഹം മുടക്കുന്നത് എന്ന് വ്യക്തമായത്. ഇതോടെ മുന്നറിയിപ്പ് നൽകികൊണ്ടുള്ള ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കുകയായിരുന്നു.
നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്ന കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് മുന്നറിയിപ്പ് തുടരുന്നത്. ആളെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, മതം, രാഷ്ട്രീയം എന്നിവ നോക്കാതെ അത് ഏത് ചങ്ങാതിയുടെ തന്തയായാലും തള്ളയായാലും വീട്ടിൽ കയറി തല്ലുന്നതായിരിക്കും.
ആശിച്ചു കല്യാണം കഴിക്കാൻ 10 പേർ, മുടക്കാൻ 100 പേർ, തിന്നാൽ 1000 പേർ. പുര നിറഞ്ഞു നിൽക്കുന്ന ഒരു കൂട്ടം അവിവാഹിതരായ യുവതി യുവാക്കളാണ് ഈ മുന്നറിയിപ്പ് നൽകുന്നത് എന്നും ഫ്‌ളക്‌സ് ബോർഡിലുണ്ട്.
അതേസമയം ഫ്‌ളക്‌സ് സ്ഥാപിച്ച് ഒരു ദിവസം കഴിയുന്നതിന് മുൻപ് തന്നെ ആരോ ഇത് നശിപ്പിച്ചിട്ടുണ്ട്. കീറിയ നിലയിലാണ് നിലവിൽ ഫ്‌ളക്‌സ് ബോർഡുള്ളത്. വിവാഹം നടക്കാത്തതിനെ തുടർന്ന് ഉയർന്ന ഫ്ക്‌സ് ബോർഡ് നാട്ടിലും സമൂഹമാദ്ധ്യമങ്ങളിലും വലിയ സംസാര വിഷയമായിരിക്കുകയാണ് ഇപ്പോൾ.
Discussion about this post