കോഴിക്കോട്: ആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ് തീവണ്ടിയിൽ തീ കൊളുത്തി അക്രമം നടത്തിയ സംഭവത്തിനിടെ കാണാതായ യുവതിയെയും കുഞ്ഞിനെയും മറ്റൊരാളെയും ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അക്രമം നടന്നതിന് പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രി വൈകി ഇവരുടെ മൃതദേഹങ്ങൾ കണ്ടത്.
തീപിടുത്തം ഉണ്ടായതിന് പിന്നാലെ ഒരു സ്ത്രീയെയും ബന്ധുവായ കുഞ്ഞിനെയും കാണാതായതായി യാത്രക്കാർ വെളിപ്പെടുത്തിയിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹോദരനും തീപിടുത്തത്തിൽ പരിക്കേറ്റിരുന്നു. ഇയാളാണ് സഹോദരിയെ കാണാതായെന്ന് പോലീസിനെ അറിയിച്ചത്. സഹോദരിയെ കാണാതെ ആശുപത്രിയിൽ പോകില്ലെന്ന് പറഞ്ഞുനിന്ന ഇയാളെ പോലീസ് നിർബന്ധിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. തുടർന്നാണ് കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തിയത്.
ഇവരുടെ ഫോൺ ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന്റെ ഭീതിയിൽ ട്രെയിനിൽ നിന്ന് പരിഭ്രാന്തിയോടെ ചാടിയതാകാമെന്ന നിഗമനത്തിലായിരുന്നു റെയിൽവേ പോലീസ്. തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഇതിനൊടുവിലാണ് ഇരുട്ട് നിറഞ്ഞ ഭാഗത്ത് ട്രാക്കിനോട് ചേർന്ന് മൃതദേഹങ്ങൾ കണ്ടത്. എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങൾ കണ്ടത്.
ഫറോക്കിൽ നിന്നാണ് ഇവർ തീവണ്ടിയിൽ കയറിയതെന്നും സഹയാത്രക്കാർ വെളിപ്പെടുത്തിയിരുന്നു. രാത്രിയോടെ ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് കോരപ്പുഴയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ എത്തിയപ്പോഴായിരുന്നു നാടിനെ നടുക്കിയ സംഭവങ്ങൾ. ട്രെയിനിൽ ഡി 2 കംപാർട്ട്‌മെന്റിലുണ്ടായിരുന്ന ഒരാൾ സഹയാത്രക്കാർക്ക് മേൽ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എട്ട് പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൂന്ന് പേർ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്.
അക്രമത്തിന് പിന്നാലെ അക്രമം നടത്തിയ ആൾ ചങ്ങല വലിച്ചുനിർത്തി ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയെന്നാണ് യാത്രക്കാർ വെളിപ്പെടുത്തിയത്. ഇയാളുടെ കാലിന് പൊളളലേറ്റതായും ട്രെയിനിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു. ഇയാൾക്കായും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post