തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ പുതിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനായി പുതുതായി വാങ്ങുന്ന 131 ബിഎസ്-4 ബസുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർമ്മാണ കമ്പനിയിൽ നിന്ന് ബസുകൾ ഏറ്റുവാങ്ങി.
സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്. 12 മീറ്റർ നീളമുള്ള പുതിയ ബസ്സിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്യൂബ് ലെസ്സ് ടയറുകൾ, എബിഎസ് സിസ്റ്റം, ഒബിഡി, ജിപിഎസ് മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ ക്യാമറകളും അനൗൺസ്‌മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. എയർ സസ്‌പെൻഷൻ, എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് യൂണിറ്റ് മുതലായ സൗകര്യങ്ങളും ബസിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.
കെഎസ്ആർടിസി സ്വിഫ്റ്റ് പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷമാകുമ്പോഴാണ് വീണ്ടും പുതിയ ബസുകൾ വാങ്ങിയത്. കഴിഞ്ഞവർഷം ഏപ്രിലിൽ 116 ബസ്സുകൾ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കിയിരുന്നു. അതിനുശേഷം 50 ഇലക്ട്രിക് ബസ്സുകളും കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിനായി നിരത്തിലിറക്കിയിരുന്നു. നിലവിൽ 166 ബസ്സുകൾ ആണ് കെഎസ്ആർടിസി സ്വിഫ്റ്റ്‌ന് ഉള്ളത്.
അതേസമയം നീക്കത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് രംഗത്തെത്തി. കെ സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ അന്തകനാണെന്നും, കെഎസ്ആർടിസി ജീവനക്കാരുടെ തൊഴിൽ ഇല്ലാതാക്കുന്ന കെ സ്വിഫ്റ്റ് ഉദ്ഘാടനം കെഎസ്ടി എംപ്ലോയീസ് സംഘ് ബഹിഷ്‌കരിക്കുന്നതായും അറിയിച്ചു. ഉദ്ഘാടനവേദിയിലേക്ക് എംപ്ലോയീസ് സംഘ് പ്രവർത്തകർ പ്രതിഷേധ മാർച്ചും നടത്തി.
Discussion about this post