ബംഗളൂരു: കന്നഡതാരം കിച്ച സുദീപ് ബിജെപിയിൽ ചേരുന്നത് കൊണ്ട് പാർട്ടിയ്ക്ക് യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും ശിവകുമാർ പറഞ്ഞു കിച്ച സുദീപിന്റെ ബിജെപി പ്രവേശനത്തോട് മാദ്ധ്യമങ്ങളോട് ആയിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം.
കിച്ച സുദീപിന്റെ അംഗത്വം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. പാർട്ടിയ്ക്ക് യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. സിനിമാ താരങ്ങൾ വരും പോകും. രാഷ്ട്രീയവും സിനിമയും വേറെ വേറെയാണെന്നും ശിവകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കിച്ച സുദീപ് ബിജെപിയിൽ ചേരുമെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്ത് ഇറങ്ങുമെന്നുമുള്ള വാർത്തകൾ പുറത്തു വന്നത്. നായക വിഭാഗത്തിൽപ്പെട്ട കിച്ച സുദീപ് ബിജെപിയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുന്നത് പാർട്ടിയ്ക്ക് വലിയ നേട്ടമാകും സമ്മാനിക്കുക. കിച്ച സുദീപ് ബിജെപിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹവുമായി ശിവകുമാർ കൂടിക്കാഴ്ച നടത്തുകയും ഇത് വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. താരത്തെ ശിവകുമാർ കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്നാണ് സൂചന. എന്നാൽ സുദീപ് ഈ ക്ഷണം സ്വീകരിച്ചില്ല. ഇതിന്റെ നീരസമാണ് ശിവകുമാറിന്റെ പ്രതികരണത്തിൽ കാണാൻ കഴിയുന്നത് എന്നാണ് പൊതുജനാഭിപ്രായം.
അതേസമയം കിച്ച സുദീപ് ബിജെപിയിൽ ചേരുമെന്ന വാർത്തയോട് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രൺദീപ് സുർജ്‌വാലയും പ്രതികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നത് കിച്ച സുദീപ് അല്ല, ജനങ്ങളാണ്. ബിജെപിയ്ക്ക് ആരെ വേണമെങ്കിലും സ്വാധീനിക്കാനുള്ള കഴിവുണ്ട്. അവർ അത് ചെയ്യട്ടേയെന്നുമായിരുന്നു സുർജ്‌വാലയുടെ പ്രതികരണം.
Discussion about this post