മലപ്പുറം: 14 വയസുകാരൻ ബൈക്ക് ഓടിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനും ഓടിക്കാൻ വാഹനം നൽകിയ അയൽക്കാരിയായ സ്ത്രീക്കും തടവും പിഴയും. കുട്ടിയുടെ പിതാവ് കൽപ്പകഞ്ചേരി അബ്ദുൾ നസീർ (55), ബൈക്ക് ഉടമയായ കൽപ്പകഞ്ചേരി ഫൗസിയ (38) എന്നിവർക്കാണ് ശിക്ഷ. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അബ്ദുൾ നസീറിന് 25,000 രൂപയും ഫൗസിയക്ക് 5,000 രൂപയുമാണ് പിഴ. ഇരുവർക്കും വൈകീട്ട് 5.00 മണി വരെയാണ് തടവ് വിധിച്ചത്. 2022 സെപ്റ്റംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഫൗസിയയുടെ ബൈക്കുമായി 14 വയസുകാരനായ കുട്ടി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ വരികയായിരുന്നു. വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ മുന്നിൽ പെട്ട കുട്ടിക്ക് ലൈസൻസില്ലെന്നും പ്രായപൂർത്തി ആയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി . ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ രക്ഷാകർത്താവിനും വാഹന ഉടമക്കുമെതിരെ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.
Discussion about this post