ന്യൂഡൽഹി: അദാനി വിഷയത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ് അൾക ലംബ. ആർത്തി മൂത്തവർ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി അധികാരികളെ പുകഴ്ത്തുകയാണ്. രാഹുൽ ഗാന്ധി മാത്രമാണ് അഴിമതിക്കെതിരെ പോരാടുന്നത് എന്നായിരുന്നു അൾക ലംബയുടെ വാക്കുകൾ.
ശരദ് പവാറിന്റെയും ഗൗതം അദാനിയുടെയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ട് ഹിന്ദിയിലായിരുന്നു അൾക ലംബയുടെ വിമർശനം. ആർത്തിക്കാരനായ ഭീരു എന്നും അവർ ശരദ് പവാറിനെ വിശേഷിപ്പിച്ചിരുന്നു.
ട്വീറ്റ് വിവാദമായതോടെ, ഇതിൽ വ്യക്തത തേടി ബിജെപി രംഗത്ത് വന്നു. ശരദ് പവാറിനെ പോലെ മുതിർന്ന ഒരു നേതാവിനെ കുറിച്ചുള്ള ഇത്തരം വാക്കുകൾ തന്നെ ഞെട്ടിച്ചുവെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. അൾക ലംബയുടെ വാക്കുകൾ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്നറിയാൻ തങ്ങൾക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദാനി വിവാദത്തിൽ കോൺഗ്രസിനെയും സംഘത്തെയും തള്ളിപ്പറഞ്ഞ് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്ന ആവശ്യത്തോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശരദ് പവാർ പറഞ്ഞത്.
അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സ്ഥാപിത താത്പര്യത്തോടെ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ശരദ് പവാർ അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി ഉന്നയിക്കുന്ന അദാനി- അംബാനി വിരുദ്ധ മുദ്രാവാക്യങ്ങളോട് തനിക്ക് യോജിപ്പില്ല. കുറച്ച് മുൻപ് ചിലർ ടാറ്റ- ബിർള വിരുദ്ധ മുദ്രാവാക്യങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നിട്ട് ഇപ്പോൾ എന്തായി? ഇതിനെയും അങ്ങനെ കണ്ടാൽ മതിയെന്നും പവാർ പറഞ്ഞിരുന്നു.
Discussion about this post