ന്യൂഡൽഹി: ബിജെപിയെ വിമർശിച്ച് ‘ദ് ഹിന്ദു‘ പത്രത്തിൽ എഴുതിയ ലേഖനത്തിന് സോണിയ ഗാന്ധിക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര മന്ത്രിമാർ. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളെ പ്രധാനമന്ത്രിയും ബിജെപിയും ദുർബലപ്പെടുത്തുകയാണെന്ന് ലേഖനത്തിൽ സോണിയ ഗാന്ധി ആരോപിച്ചിരുന്നു. ഭരണപക്ഷം രാജ്യത്തെ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും സോണിയ ആരോപിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും ധർമേന്ദ്ര പ്രധാനുമാണ് ഈ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നത്.
കൊളീജിയം വിഷയത്തിലെ കിരൺ റിജിജുവിന്റെ പ്രതികരണം രാജ്യവിരുദ്ധമാണ് എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആരോപണം. എന്നാൽ, അടിയന്തിരാവസ്ഥക്കാലത്ത് നീതിന്യായ വ്യവസ്ഥയെ തന്നെ മരവിപ്പിച്ചവർ ഇത്തരത്തിൽ സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് റിജിജു പരിഹസിച്ചു. ഇന്ത്യൻ ജനാധിപത്യം ഒരിക്കൽ മാത്രമായിരുന്നു മരിച്ചത്, അത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975ൽ ആയിരുന്നു. അതിന് ശേഷം ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും കിരൺ റിജിജു പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ നിങ്ങൾക്ക് ഏതുതരത്തിലുള്ള വിമർശനവും ഉന്നയിക്കാം, എന്നാൽ അത് രാജ്യത്തിന് എതിരാകാൻ പാടില്ല. അധികാരം ദൈവദത്തമാണെന്നും തങ്ങൾ നിയമത്തിന് അതീതരാണെന്നും ചില കുടുംബങ്ങളും നേതാക്കളും ചിന്തിക്കുന്നു. കുഴപ്പം അവിടെയാണെന്നും കിരൺ റിജിജു പറഞ്ഞു.
മോദി വിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും ഏറ്റവും വലിയ ഉദാഹരണമാണ് സോണിയ ഗാന്ധിയുടെ ലേഖനമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രാജ്യം അപകടാവസ്ഥയിലാണെന്ന് ലേഖനത്തിൽ സോണിയ പറയുന്നു. എന്നാൽ ഇപ്പോൾ രാജ്യം സുരക്ഷിതമാണ്, കോൺഗ്രസാണ് അപകടത്തിലെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ഇനിയും കോൺഗ്രസ് മൂഢസ്വർഗത്തിൽ നിന്നും ഉണർന്ന് യാഥാർത്ഥ്യം മനസിലാക്കണം. ഇന്ത്യൻ ജനാധിപത്യം ആഘോഷിക്കപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാണ്. അതാണ് ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കുന്നതും അദ്ദേഹത്തെ ആശീർവദിക്കുന്നതുമെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.
Discussion about this post