തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പ്രണവും ഉൾപ്പെട്ട പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ കുറ്റപത്രത്തിൽ വ്യാപക ക്രമക്കേടുകൾ. കുറ്റപത്രത്തിലെ ഗുരുതരമായ വീഴചകൾ ചൂണ്ടിക്കാട്ടിയ കോടതി, കുറ്റപത്രം മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. നാല് വർഷം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിൽ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകളിൽ വ്യക്തത വരുത്തിയ ശേഷം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. കേസിലെ നിർണായക തെളിവുകളായ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള തൊണ്ടിമുതലുകളുടെ കാര്യത്തിലാണ് കുറ്റപത്രത്തിൽ അവ്യക്തതയുള്ളത്.
അതേസമയം ഉന്നത രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് പോലീസ് പ്രതികളെ സംരക്ഷിക്കാൻ ഒത്തുകളിക്കുകയാണെന്ന ആരോപണവും ശക്തമാണ്. യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായിരുന്നു ശിവരഞ്ജിത്ത്. നസീമിൽ നിന്ന് കത്തിവാങ്ങിയായിരുന്നു ശിവരഞ്ജിത്ത് അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിയത്. ഇയാൾ നടുറോഡിലിട്ട് പട്ടാപ്പകൽ പോലീസിനെ തല്ലിയ കേസിലും പ്രതിയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മാത്രമാണ് അന്ന് പോലീസ് കേസെടുക്കാൻ തയ്യാറായത്. യൂണിവേഴ്സിറ്റി ഉത്തര കടലാസുകളും സീലുകളും പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതും വിവാദമായിരുന്നു.
തട്ടിപ്പ് പുറത്തായതോടെ അന്നത്തെ സിവിൽ പോലീസ് ഓഫീസർ പരീക്ഷാ ഫലം പി എസ് സി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് അർഹരായ നിരവധി ഉദ്യോഗാർത്ഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതായിരുന്നു. ഒരു കേസുകളിൽ പോലും അടിയുറച്ച സിപിഎം പ്രവർത്തകരായ ഈ പ്രതികൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
Discussion about this post