കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട്ടെ മുതിർന്ന ശിശുരോഗവിദഗ്ധൻ ചേവരമ്പലം ഗോൾഫ്ലിങ്ക് റോഡ് മേഘമൽഹാറിൽ ഡോ. സിഎം അബൂബക്കർ (78) നെയാണ് കസബ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
2018 ൽ കേരള സർക്കാരിന്റെ മികച്ച ഡോക്ടറിനുള്ള അവാർഡ് വാങ്ങിയ വ്യക്തിയാണ് ഡോ. സി എം അബൂബക്കർ. ഇയാൾ കോൺഗ്രസ് നേതാവും ഭാര്യ കോർപ്പറേഷൻ കൗൺസിലറുമാണ്.
ചാലപ്പുറത്തുള്ള ഡോക്ട്ടേഴ്സ് ക്ലിനിക്കിൽ വച്ച് ഏപ്രിൽ 11, 17 തീയതികളായിരുന്നു സംഭവം. പതിനഞ്ചുകാരിയായ കുട്ടി ചികിത്സയ്ക്കു വന്നപ്പോൾ ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. സഹോദരിക്കൊപ്പം പരിശോധനാമുറിയിൽ കയറിയ പെൺകുട്ടിയെ ഡോക്ടർ ദേഹോപദ്രവമേൽപ്പിക്കുകയായിരുന്നു. മുമ്പും ശരീര ഭാഗങ്ങളിൽ കയറി പിടിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. മാനസികമായി ഏറെ തകർന്ന പെൺകുട്ടി കാര്യം വീട്ടുകാരോട് വെളിപ്പെടുത്തുകയും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഡോക്ടർക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ചതോടെ ജുഡീഷൽ കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പും ഇതേ ഡോക്ടർക്കെതിരേ സമാന പരാതിയുണ്ടായിരുന്നു. അന്ന് ഡോക്ടറുടെ ക്ലിനിക്കിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. അന്നെല്ലാം രേഖാമൂലം പരാതി നൽകാൻ തയ്യാറാകാത്തതിനാൽ കേസ് ഒതുക്കുകയായിരുന്നു.
Discussion about this post