ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്നും 75 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സ്വർണ്ണക്കട്ടികൾ കണ്ടെടുത്ത് കസ്റ്റംസ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. യാത്ര പൂർത്തിയാക്കിയ ശേഷം ടെർമിനൽ മൂന്നിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ നിന്നാണ് ഇത് കണ്ടെടുക്കുന്നത്.
1400 ഗ്രാം ഭാരം വരുന്ന രണ്ട് സ്വർണ്ണക്കട്ടികളും, മറ്റൊരു സ്വർണക്കട്ടിയുമാണ് പിടിച്ചെടുത്തത്. ടോയ്‌ലറ്റിനുള്ളിൽ അതിവിദഗ്ധമായ രീതിയിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു ഇവ. പിടിച്ചെടുത്തവയ്ക്ക് 75 ലക്ഷം രൂപയ്ക്കടുത്ത് വില വരും. സ്വർണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നിലവിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.












