ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വളർപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിബിജിടി ശങ്കറാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രദേശത്തെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത ശേഷം ഇരു ചക്ര വാഹനത്തിൽ തിരികെ വീട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. ഇതിനിടെ വാഹനങ്ങളിൽ എത്തിയ അഞ്ജാത സംഘം ബോംബെറിയുകയായിരുന്നു. ഇതോടെ അദ്ദേഹം വാഹനത്തിൽ നിന്നും താഴെ വീണു. അക്രമികളെ കണ്ടതോടെ അദ്ദേഹം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അക്രമികൾ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അതുവഴി പോയ വാഹന യാത്രികരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ശങ്കറിന്റെ മൃതദേഹം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഡിഎംകെ പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Discussion about this post