കൊയിലാണ്ടിയിലെ ജനകീയനായ പൊതുപ്രവർത്തകൻ എ.കെ ശങ്കരമേനോനെ കുറിച്ച് ബിജെപി നാഷണൽ കൗൺസിൽ അംഗം കെ.പി ശ്രീശൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയന്തിരാവസ്ഥക്കാലത്തും കശ്മീർ ഗോവ സമരങ്ങളിലുമെല്ലാം ജനകീയ പോരാട്ടം നടത്തിയ ശങ്കരമേനോൻ കൊയിലാണ്ടിക്കാരുടെ പൊതു സ്വത്തായിരുന്നുവെന്ന് ശ്രീശൻ ചൂണ്ടിക്കാട്ടുന്നു.
കെ.പി ശ്രീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഒരു കാലത്ത് കോഴിക്കോട് ജില്ലയിലെ നേതൃസമ്പന്നമായ മണ്ഡലമായിരുന്നു കൊയിലാണ്ടി . എ കെ ശങ്കരമേനോൻ ജനസംഘം കുഞ്ഞിക്കണാരൻ പരീക്കുട്ടി ഹാജി ജോൺപാപ്പച്ചൻ മലബാർ കേളപ്പൻ കെ.വി രാഘവൻ ഹരിദാസൻ കിട്ടൻ അങ്ങിനെ നീളുന്നു ആ പട്ടിക .
പ്രഥമപരിഗണന അപ്പോഴും ശങ്കരമേനോന് തന്നെ . ഉടുമുണ്ടിന്റെ പിന്നാമ്പുറം ഇടതുകൈ കൊണ്ട് തെല്ലൊന്നു പൊക്കി തെരക്ക് പിടിച്ച് നടന്നു വരുന്ന മേനോൻ മനസ്സിൽലിപ്പോഴും മായാതെ കിടക്കുന്നു . നരകയറി പാറിപ്പറന്ന മുടിയും പ്രകൃതവും ജോർജ്ജ് ഫെർണാണ്ടസിനെ ഓർമിപ്പിക്കും . വൃത്തിയായി അലക്കിത്തേച്ച വസ്ത്രം ധരിച്ച് മേനോനെ കണ്ടതായി ഓർമയില്ല . ഇല്ലാഞ്ഞിട്ടല്ല വേണ്ടാഞ്ഞിട്ട് .
ബ്യൂട്ടിപാർലറിൽ നിന്നിറങ്ങാത്ത രാഷ്ടീയത്തിലെ പുതുതലമുറ നേതാക്കന്മാർക്കിടയിൽ അങ്ങിനെയും ഒരാൾ !
അടിയന്തിരാവസ്ഥക്കെതിരെ കോഴിക്കോട് ഗവ:ആർട്സ് കോളജിലെ ഏ ബി വി പി പ്രവർത്തകർ നയിച്ച പ്രകടനം സമാപിച്ചത് കിഡ്സൺ കോർണറിലാണ് . മുന്നിൽ കാണുന്ന മതിലിനുമുകളിലേക്ക് ഓടിക്കയറി ആവേശത്തോടെ പ്രസംഗിക്കുന്ന ശങ്കരമേനോനെ അന്നാദ്യമായാണ് കാണുന്നത് .
ജീവിതം സംഭവ ബഹുലമാണ് . ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും മേനോന് വേറിട്ട വഴിയായിരുന്നു . വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ മേനോൻ നേരെ പോയത് ഗോവസമരത്തിൽ പങ്കെടുക്കാനാണ് . അറസ്റ്റും ജയിൽ വാസവുമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സഹധർമ്മിണി സ്ഥലം വിട്ടിരുന്നു . മധുവിധുവിന്റെ കഥയിതാണെങ്കിൽ ഇവിടെ നിന്നങ്ങോട്ടുള്ള ജീവിതമെന്താവുമെന്ന് അവർ കണക്കുകൂട്ടിക്കാണും . കുറ്റം പറയാനാവില്ല .
ഒരിക്കൽ സമരം ചെയ്ത് കോടതികയറിയ മേനോൻ മുണ്ട് മടിക്കുത്തഴിച്ചിടാതെയാണ് പ്രതിക്കൂട്ടിൽ കയറി നിന്നത് . കോടതിയലക്ഷ്യമാണെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ മുണ്ടിന്റെ പിൻഭാഗമപ്പാടെ കീറിയതു കാരണം അഴിച്ചിട്ടാൽ കോടതിയലക്ഷ്യത്തിന്റെ ഗൗരവം കൂടില്ലെ എന്നായിരുന്നു മറു ചോദ്യം . മജിസ്ട്രേറ്റ് ആകപ്പാടെ ത്രിശങ്കുവിലായി .
മറ്റൊരവസരത്തിൽ ഒരു ചെറുപ്പക്കാരനെ ആകാരണമായി കസ്റ്റഡിയിലെടുത്തതറിഞ്ഞ മേനോൻ സ്റ്റേഷനിലെത്തി വിട്ടയക്കണന്നു പറഞ്ഞു . കേസ് റജിസ്റ്റർ ചെയതു ഇനിയെല്ലാം കോടതിയിൽ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി . താണുവണങ്ങി സാറെ എന്നു നീട്ടി വിളിച്ചു യാചിക്കാനൊന്നും മേനോനറിയില്ല . എന്നാൽ ഞാൻ അവനെയും കൊണ്ടെ പോവൂ എന്നായി മേനോൻ .
സ്റ്റേഷനുമുന്നിൽ മേനോൻ നീണ്ടുനിവർന്നു കിടന്ന് സമരം തുടങ്ങി . ബഹളം കേട്ട് നാട്ടുകാരും വിവരമറിഞ്ഞ് പ്രവർത്തകരും ഒഴുകിയെത്തിയപ്പോൾ കാര്യം കൈവിട്ടു പോയെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാരനെ നിരുപാധികം ഇറക്കിവിട്ട് തടിയൂരി . കേസ് റെജിസ്റ്റർ ചെയ്തതും കോടതികയറ്റുമെന്ന ഭീഷണിയും എല്ലാം അറബിക്കടലിൽ .
എവിടെ അനീതി കണ്ടാലും മേനോൻ ചോദ്യം ചെയ്യും . പ്രതിരോധിക്കും . പ്രതിരോധത്തിന്റെ തിരയൊടുങ്ങാക്കടൽ . അവിടെ മേനോന് മേനോന്റെ നിയമമാണ് . ചിലപ്പോൾ എല്ലാ അതിരുകളും ലംഘിച്ചെന്നിരിക്കും . വരുംവരായ്കകളാന്നും വിഷയമല്ല . അത്തരം സന്ദർഭങ്ങളിൽ മേനോന് കലാപകാരിയുടെ മുഖമാണ് . ലാഭചേതങ്ങൾ നോക്കാതെ തന്റെ നിലപാട് ആരുടെ മുഖത്തു നോക്കിയും വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച തന്റേടി. കാശ്മീർ ഗോവ വിമോചന സമരങ്ങളുൾപ്പെടെ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ പോർമുഖങ്ങളിലേക്ക് എടുത്തു ചാടാൻ സാധിച്ചതും അതുകൊണ്ടു തന്നെ .
തീർത്തു പറയാം ഇത്രയും ജനകീയനായ ഒരു പൊതുപ്രവർത്തകനെ അപൂർവമായെ കാണൂ . കൊയിലാണ്ടിയിൽ ഏത് കടയിൽച്ചെന്ന് ഭക്ഷണം കഴിച്ചാലും മേനോൻ കാശ് കൊടുക്കില്ല . കൊടുത്താൽ അവർ വാങ്ങുകയുമില്ല . കാരണം മേനോൻ അവർക്കെല്ലാം പൊതുസ്വത്താണ് . മതമോ രാഷ്ട്രീയമോ നോക്കാതെ വിളിപ്പുറത്തെത്തുന്ന നേതാവ് . ഒരു പൊതുപ്രവർത്തകൻ തന്റെ പ്രദേശത്ത് എങ്ങിനെ ജനങ്ങളുമായി ഇഴുകിച്ചേർന്ന് ജീവിക്കണമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം . പാർട്ടി നേതാവ് ജനനേതാവായി മാറുന്ന അപൂർവമായ കാഴ്ച്ച . ഒരു പൊതുപ്രവർത്തകൻ കൈവശം സൂക്ഷിക്കേണ്ട എൻസൈക്ലോപീഡിയ .
പാർട്ടിയിൽ നാലു പേരുടെ അന്ത്യയാത്രയാണ് ജനബാഹുല്യം കൊണ്ട് എന്നെ അമ്പരപ്പിച്ചത് . ഒന്നാമതായി കെ.ജി മാരാർ ബി കെ ശേഖർ മടിക്കൈ കമ്മാരൻ പിന്നെ ശങ്കരമേനോൻ . ഇവരിൽ ഒരാളും വാർഡുമെമ്പർപോലുമായിരുന്നില്ലെന്നോർക്കുക . കൊയിലാണ്ടിയിലെ ജനതതി ഒന്നടക്കം അണിചേർന്ന വിലാപയാത്ര വിളിച്ചു പറഞ്ഞത് ജനഹൃദയങ്ങളിൽശങ്കരമേനോൻ എവിടെയിരിക്കുന്നുവെന്നാണ് . ഇന്ന് അദ്ദേഹത്തിന്റെ ഓർമദിനം . ആദരാഞ്ജലികൾ .
ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക്
Discussion about this post