ഇടുക്കി: മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ മയക്കത്തിൽ നിന്നും ഇന്ന് പൂർണമായി ഉണരുമെന്ന് വനംവകുപ്പ്. ആനയുടെ ഓരോ നീക്കങ്ങളും റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണ്. ആന ജനവാസ മേഖലയിലേക്ക് കടക്കാൻ സാദ്ധ്യതയില്ലെന്നും വനംവകുപ്പ് അറിയിച്ചു.
ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദനകാനം ഭാഗത്താണ് ആനയുള്ളത്. ഇറക്കിവിട്ട സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റർ അകലെയാണ് ഇത്. ദൗത്യത്തിനിടെ ആനയ്ക്ക് തുമ്പിക്കയ്യിൽ പരിക്കേറ്റിരുന്നു. ഇതിനായുള്ള മരുന്ന് നൽകിയ ശേഷമാണ് ആനയെ തുറന്ന് വിട്ടത്. ശരീരത്തിൽ മറ്റ് പരിക്കുകളും ഉണ്ട്. ഇവ സാരമുള്ളതല്ലെന്നാണ് ഡോ. അരുൺ സക്കറിയ പറയുന്നത്.
റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി ആനയ്ക്ക് പൊരുത്തപ്പെടാൻ സമയം എടുക്കും. അഞ്ച് മയക്കുവെടിയേറ്റത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ല. മുറിവുകൾ ഉണങ്ങുന്നതിനുള്ള മരുന്നുകൾ നൽകിയിട്ടുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അരുൺ സക്കറിയ പ്രതികരിച്ചിരുന്നു.
ശനിയാഴ്ചയായിരുന്നു അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. ചിന്നക്കനാൽ – ശാന്തൻപാറ മേഖലയിൽ ശല്യം രൂക്ഷമായതോടെയായിരുന്നു ആനയെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു അരിക്കൊമ്പനെ പെരിയാർ വനമേഖലയിലേക്ക് തുറന്നുവിട്ടത്.
Discussion about this post