മേഘമല: തമിഴ്‌നാട് അതിർത്തിയിലെ ജനവാസ മേഖലയായ മേഘമലയിൽ അരിക്കൊമ്പൻ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ടോടെ മേഘമലയിലെ പുൽമേടുകളിലൂടെ അരിക്കൊമ്പൻ വിഹരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേസമയം മേഘമല ഭാഗത്തെ വീടുകൾക്ക് നേരെ കാട്ടാനയുടെ ആക്രമണം നടന്നതിന്റെ വാർത്ത ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിന്റെ ഭാഗങ്ങൾ തകർത്ത ചിത്രം ഉൾപ്പെടെയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആനയുടെ ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് അരിക്കൊമ്പൻ ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നിലവിൽ തമിഴ്‌നാട് വനംവകുപ്പും കേരള വനംവകുപ്പും അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നുണ്ട്. മേഘമലയ്ക്ക് സമീപമുള്ള മണലാർ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ആന എത്തിയിരുന്നു. ഇവിടെ നിന്ന് വനംവകുപ്പ് അധികൃതർ ആനയെ ഓടിച്ച് വിടുകയായിരുന്നു. പിന്നാലെ ഈ ഭാഗത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ചതിന് ശേഷം അരിക്കൊമ്പൻ ഇതുവരെ 40 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിൽ കേരളത്തിലെ പെരിയാർ റേഞ്ചിലേക്ക് ആന എത്തിയിട്ടുണ്ട്. അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടതിന് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്നുണ്ട്.
Discussion about this post