ഇടുക്കി: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയിൽ നിന്നും പിടികൂടിയ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക് തന്നെ തിരികെ മടങ്ങുന്നതായി സൂചന. അരിക്കൊമ്പനെ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിൽ നിന്നും ലഭിച്ച സിഗ്നലുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചത്. നിലവിൽ അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുകയാണ്.
മേഘമലയിൽ അതിർത്തിയിൽ നിന്നും എട്ട് കിലോ മീറ്റർ അകലെ തമിഴ്‌നാട് വനമേഖലയിലാണ് ആന ഇപ്പോൾ ഉള്ളത്. മേഘമലയിൽ എത്തിയ ആന തിരികെ ചിന്നക്കനാലിലേക്ക് തന്നെ സഞ്ചരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആന കടുവാ സങ്കേതത്തിലേക്ക് തന്നെ മടങ്ങുന്നുവെന്ന സൂചനകൾ ആശ്വാസമാണ്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ എത്തിയിട്ടില്ലെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മേഘമലയിലെ ജനവാസമേഖലയിൽ കൊമ്പൻ ഇറങ്ങിയിരുന്നു. ചിന്നമന്നൂർ നിന്നും മേഘമലക്ക് പോകുന്ന വഴിയിലായിരുന്നു ആനയെത്തിയത്. തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ ഭയപ്പെടുത്തി കാട് കയറ്റുകയായിരുന്നു. ആന ദിവസം ശരാശരി 40 കിലോമീറ്ററോളം സഞ്ചരിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പിടികൂടി മാറ്റുമ്പോൾ ആനയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ആനയിപ്പോൾ ആരോഗ്യവാനാണെന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post