മലയാളികൾക്ക് അത്രയധികം പരിചിതമല്ലാത്ത ഒരു ഭക്ഷണ പദാർത്ഥമാണ് റാഗി മുദ്ദേ. റാഗി കൊണ്ട് കുറുക്കുണ്ടാക്കുറുണ്ട് എങ്കിലും മാവ് കുഴച്ചു വച്ചത് പോലെ ഇരിക്കുന്ന ഇത്തരമൊരു പലഹാരം അധികമാരും കഴിച്ചു കാണില്ല. ഒറ്റനോട്ടത്തിൽ നമ്മുടെ നാട്ടിലെ കൊഴുക്കട്ടയുടെ ഒരു വകഭേദമാണോ എന്നൊക്കെ തോന്നാം. എന്നാൽ അങ്ങനെയല്ല, റാഗി മുദ്ദേ വേറെ ലെവലാണ്. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും കലവറയാണ് റാഗി കൊണ്ട് ഉണ്ടാക്കുന്ന ഈ പലഹാരം.
കർണാടകയിലും ആന്ധ്രാപ്രദേശിലെ രായലസീമ പ്രദേശത്തും മാത്രം കാണപ്പെടുന്ന ഒരു ഭക്ഷണമാണ് റാഗി മുദ്ദേ. കർണാടകയിലെ ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിൽ ഈ വിഭവത്തിനു ആരാധകർ ഏറെയാണ്. തമിഴ്‌നാട്ടിലും ചില ഭാഗങ്ങളിൽ ഈ പലഹാരം കാണാൻ കഴിയും. അവിടെ ഇതിനെ റാഗികളി എന്ന് വിളിക്കുന്നു. കർണാടകയിലെ കോലാർ, മാണ്ഡ്യ, ഹാസൻ, മൈസൂർ, തുംകൂർ ജില്ലകളിലും ആന്ധ്രാപ്രദേശിലെ രായലസീമ മേഖലയിലും റാഗി മുദ്ദെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണമാണ്.
റാഗി മുദ്ദേയിൽ നാരുകളും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്ലൂറ്റൻ അടങ്ങിയിട്ടില്ല എന്നതിനാൽ തന്നെ അനാരോഗ്യകരമായ ഒന്നും റാഗി മുദ്ദേ കൊണ്ടുണ്ടാകുന്നില്ല. ഇന്ത്യക്ക് പുറത്ത് , നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ധിൻഡോ എന്നറിയപ്പെടുന്ന സമാനമായ ഭക്ഷണം റാഗി കൊണ്ട് ഉണ്ടാക്കുന്നുണ്ട്.
രണ്ട് ചേരുവകൾ മാത്രമേ ഇതിൽ ഉള്ളൂ, റാഗി മാവും വെള്ളവും. ഒരു ടേബിൾസ്പൂൺ റാഗി മാവ് ആദ്യം വെള്ളത്തിൽ കലർത്തി വളരെ നേർത്ത പേസ്റ്റ് ഉണ്ടാക്കുകയും പിന്നീട് വെള്ളം തിളക്കുമ്പോൾ ഈ മിസ്രിത്യം ചേർക്കുന്നു. റാഗി മാവ് ചേർത്തുകഴിഞ്ഞാൽ, ഒരു മരത്തടി ഉപയോഗിച്ച് ഉടനടി ഇളകുന്നു. കട്ടകളില്ലാതെ ഉറച്ചു കിട്ടിയാൽ, ഈ മാവ് എടുത്ത് തണുപ്പിച്ച ശേഷം ഉരുളകൾ ആക്കുന്നു.
അങ്ങനെ തയ്യാറാക്കിയ റാഗി ഉരുളകൾ വിരലുകൾ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി വിഭജിച്ച് സാറു ,ഹെസ്രു, ചട്ണി അല്ലെങ്കിൽ ഗൊജ്ജു എന്നിവയിൽ മുക്കുക. റാഗി ചവയ്ക്കാൻ പാടില്ല അതിനാൽ ഇത് വിഴുങ്ങുകയാണ് ചെയ്യേണ്ടത്. കഴിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് എങ്കിലും ഗുണം ഓർക്കുമ്പോൾ കന്നഡത്തിലുള്ളവർ കഴിക്കും.
Discussion about this post