ഇസ്ലാമാബാദ്; പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രിയും, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയുമായിരുന്ന ഷാ മെഹ്‌മൂദ് ഖുറേഷിയും അറസ്റ്റിലായി. പാകിസ്താൻ വാർത്താചാനലായ ജിയോ ടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇമ്രാൻ ഖാന്റെ അറസ്റ്റിനു ശേഷം പാകിസ്താനിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് ഷാ മെഹ്‌മൂദ് ഖുറേഷിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്. ഖുറേഷിയെ കൂടാതെ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ സെക്രട്ടറി ജനറലായ ആസാദ് ഉമറും കസ്റ്റഡിയിലാണ്. പാർട്ടിയിലെ മുതിർന്ന നേതാവായ ഫവാദ് ചൗദരിയേയും പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇമ്രാൻ ഖാനെ എട്ടു ദിവസത്തേക്ക് റിമാൻഡിൽ വിട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. കൂടാതെ മറ്റൊരു കോടതിയിൽ ഇമ്രാൻ ഖാനെതിരെ തോഷാഖാന അഴിമതി കേസിലും കുറ്റം ചുമത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ സർക്കാർ കലവറയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി പുറത്ത് കൂടിയ വിലയ്ക്ക് കൈമാറ്റം ചെയ്തുവെന്നാണ് കേസ്.
ഇമ്രാൻ ഖാന്റെ അറസ്റ്റ് പാകിസ്താനിൽ പഞ്ചാബിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ വലിയ സംഘർഷത്തിന് കാരണമായിട്ടുണ്ട്. പാകിസ്താൻ പഞ്ചാബിൽ മാത്രം ആയിരത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇമ്രാൻ ഖാനെ മോചിപ്പിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അനുയായികൾ.
Discussion about this post