കൊച്ചി: മലയാള സിനിമാ മേഖലയിൽ വൻ തോതിൽ കള്ളപ്പണ നിക്ഷേപം എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. നടൻ കൂടിയായ ഒരു നിർമ്മാതാവ് 25 കോടി പിഴയടച്ചു.
പിഴയടച്ച വ്യക്തി വിദേശത്ത് നിന്ന് വലിയ തോതിൽ തുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ പിഴയടക്കാൻ തയ്യാറായത്. മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കി സിനിമകൾ നിർമ്മിച്ച മറ്റൊരു നിർമ്മാതാവിനെ കഴിഞ്ഞ രണ്ട് ദിവസമായി ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഈ നിർമ്മാതാവിനെ മറയാക്കി സിനിമയിൽ കള്ളപ്പണം നിക്ഷേപക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ശേഷിക്കുന്ന മൂന്ന് നിർമ്മാതാക്കൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന ചാർട്ടേഡ് അക്കൗണ്ടുമാരുടെ മൊഴിയും രേഖപ്പെടുത്തും.
ദേശസുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടി കൃത്യമായ അജണ്ടയോടെയുള്ള ഏതെങ്കിലും സിനിമകളുടെ നിർമ്മാണത്തിന് വേണ്ടിയാണോ പണം കേരളത്തിലേക്ക് എത്തുന്നത് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വിദേശകള്ളപ്പണനിക്ഷേപം ധാരാളമായുള്ള സിനിമകളുടെ ലൊക്കേഷനുകളിലേക്ക് ലഹരിമരുന്ന് കൂടുതലായി എത്തുന്നതെന്ന വിവരവും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post