റായ്പൂർ : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പുരാണ ഇതിഹാസങ്ങൡലെ ഭസ്മാസുരനോട് ഉപമിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. എന്ത് തൊട്ടാലും അത് നശിപ്പിക്കുന്ന സാഹചര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇഡി സ്വയം സ്വേച്ഛാധിപതിയായി മാറിയിരിക്കുകയാണെന്നും ബാഗേൽ വ്യക്തമാക്കി.
ബിജെപി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡിയുടെ തെറ്റായ നടപടികളെക്കുറിച്ച് ആർക്കാണ് പരാതി നൽകുകയെന്നും ആര് അന്വേഷിക്കുമെന്നും ബാഗേൽ ചോദിച്ചു. ആരാണ് ഇവിടെ കേൾക്കാനുള്ളത് ? ബിജെപിയുടെ നിർദ്ദേശപ്രകാരം ഇഡി ഇപ്പോൾ ‘ഭസ്മാസുരൻ’ ആയി മാറിയിരിക്കുന്നു.അത് സ്വേച്ഛാധിപതിയായി മാറിയിരിക്കുന്നു.
ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലുള്ളവരെ രാത്രി ഉറങ്ങാൻ അനുവദിക്കാതെയും കുടിക്കാൻ വെള്ളവും നൽകാതെയും മർദ്ദിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു . ഇഡി ആളുകളെ കള്ളക്കേസിൽ കുടുക്കുമ്പോൾ മനുഷ്യാവകാശ പ്രവർത്തകർ പോലും നിശബ്ദരാണെന്നും ഭൂപേഷ് ബാഗേൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും മാത്രമാണ് റെയ്ഡ് നടക്കുന്നത്. അതിനർത്ഥം ബിജെപിയാണ് ഇവർക്ക് വിവരങ്ങൾ നൽകുന്നത് എന്നാണ്. ബിജെപിക്കെതിരെ ഇഡി നടപടിയെടുക്കുന്നില്ലെന്നും ബാഗേൽ ആരോപിച്ചു.
Discussion about this post