തിരുവനന്തപുരം; സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരേയും ആരോഗ്യസ്ഥാപനങ്ങൾക്കെതിരേയും നടക്കുന്ന ആക്രമണങ്ങൾക്കെതിരായ തടവുശിക്ഷയുടെ കാലാവധി ഉയർത്തിയേക്കും. ശിക്ഷാകാലാവധി അഞ്ച് വർഷമായി ഉയർത്തുന്നതു സംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിലവിലുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ച നിർദേശങ്ങളും പരിഗണിച്ചതിനു ശേഷമായിരിക്കും ഓർഡിനൻസ് തയ്യാറാക്കുക.
നിയമത്തിലെ 14ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ-നഴ്‌സിംഗ് വിദ്യാർഥികൾ, പാരമെഡിക്കൽ ജീവനക്കാർ എന്നിവരെയാണ് ആരോഗ്യപ്രവർത്തകർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർക്കും പരിരക്ഷ ലഭിക്കും. നിയമ, ആരോഗ്യ വകുപ്പുകൾ കൂടി ചർച്ച ചെയ്ത ശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും.
Discussion about this post