തിരുവനന്തപുരം : ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്. ഇന്ന് അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപിന് മാനസിക പ്രശ്‌നങ്ങളോ മറ്റ് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. ഇന്നലെയും ഇയാളെ ഡോക്ടർ എത്തി പരിശോധിച്ചിരുന്നു.
താൻ ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് ആശുപത്രിയിൽ ആക്രമണം നടത്തിയത് എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. താൻ ലഹരിക്ക് അടിമയല്ലെന്നും ഇയാൾ പറഞ്ഞു. ആശുപത്രിയിലുണ്ടായിരുന്ന ചിലരുടെ സംസാരം പ്രകോപിപ്പിച്ചു. പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് കരുതിയിരുന്നത്.
ഡോ. വന്ദന ദാസിനെ കുത്തിയത് ഓർമ്മയുണ്ട്. പക്ഷേ മരിച്ചുപോയെന്ന് അറിയില്ലായിരുന്നു. താൻ ബ്ലാക്ക് ബെൽട്ടാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ പ്രതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ സന്ദീപ് കുത്തിയത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു.
Discussion about this post