കൊച്ചി; ഫ്‌ളാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യുവാണ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഇയാളുടെ ഫ്‌ളാറ്റിലും വാഹനത്തിലും നടത്തിയ പരിശോധനയിൽ ഒന്നരക്കോടിയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി വാഴക്കാലയിലെ ഫ്‌ളാറ്റിലെത്തിയ ഉദ്യോഗസ്ഥരെയാണ് ചിഞ്ചു മാത്യു ആക്രമിച്ചത്. നാലു മാസമായി ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്നും 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. മുറിയിലേക്കു കയറിയ എക്‌സൈസുകാർക്കു നേരെ ഇയാൾ ആദ്യം തോക്കു ചൂണ്ടുകയായിരുന്നു. എന്നാൽ വെടി പൊട്ടാത്തതിനെ തുടർന്ന് കത്തി വീശിയാണ് ഇയാൾ രക്ഷപ്പെട്ടത്. ആക്രമണത്തിൽ നിന്നും ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. സിവിൽ പോലീസ് ഓഫീസർ ടോമിയുടെ വിരലിനു മുറിവേറ്റ തക്കത്തിൽ പ്രതി കടന്നുകളയുകയായിരുന്നു.
തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് മുറിയിൽ നിന്നും എംഡിഎംഎയും മൊബൈലും ലാപ്‌ടോപും കണ്ടെത്തിയത്. പോലീസിന്റെ സഹായത്തോടെ പ്രതിക്കായി തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിൽ നിന്ന് ഡസനിലേറെ ഡപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
മുമ്പ് ഹാഷിഷ് ഓയിൽ കടത്തിയതിന് തൃശൂർ പോലീസിന്റെ പിടിയിലായ ചിഞ്ചു ഒന്നര വർഷം ജയിലിലായിരുന്നു. എട്ടുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ബാംഗ്ലൂരിൽ നിന്നും ലഹരിമരുന്ന് എത്തിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇയാൾ വിതരണം ചെയ്യുന്നുണ്ട്.
Discussion about this post