കീവ്; റഷ്യൻ സേനക്കെതിരെയുള്ള പ്രത്യാക്രമണത്തിനു മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി. ബ്രിട്ടനെ കൂടാതെ പ്രധാന യൂറോപ്യൻ സഖ്യകക്ഷികളുമായും സെലെൻസ്‌കി കൂടിക്കാഴ്ച നടത്തും.
യുക്രെയ്‌ന് ദീർഘദൂര ക്രൂയിസ് മിസൈലുകൾ നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറിയിരുന്നു. ദീർഘ ദൂര ആക്രമണം നടത്താൻ സാധിക്കുന്ന ഡ്രോണുകളും വ്യോമ പ്രതിരോധ മിസൈലുകളുമടക്കം യുക്രെയ്‌ന് നൽകുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുക്രെയ്ന് കൂടുതൽ സൈനിക-സാമ്പത്തിക സഹായം നൽകുന്നതിനായി സെലെൻസ്‌കി ബെർലിൻ, റോം, പാരിസ് എന്നിവിടങ്ങളിൽ ചെല്ലുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അമേരിക്കയ്ക്കു ശേഷം യുക്രെയ്‌നിന് ഏറ്റവും കൂടുതൽ സൈനിക സഹായം നൽകുന്ന രാജ്യമാണ് ബ്രിട്ടൺ. 2.3 ബില്യൺ പൗണ്ട്‌സിന്റെ സഹായമാണ് ബ്രിട്ടൻ ഇതുവരെ നൽകിയത്. ജനുവരിയിൽ 14 യുദ്ധടാങ്കുകൾ യുക്രെയ്‌ന് നൽകുമെന്നും ബ്രിട്ടൻ വാഗ്ദാനം ചെയ്തിരുന്നു.












