ടി20 ലോകകപ്പിന്റെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ ഒരു അപൂർവ്വ നേട്ടം കൂടി സ്വന്തമാക്കി. 160-ന് മുകളിലുള്ള റൺ ചേസിൽ വിരാട് കോലിക്ക് ശേഷം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. ഈ വിജയത്തിന് പിന്നാലെ, തന്റെ കരിയറിൽ വഴിത്തിരിവായ വിരാട് കോഹ്‌ലിയുടെ വാക്കുകളെക്കുറിച്ച് സഞ്ജു വീണ്ടും അനുസ്മരിച്ചു.
2020 ഐപിഎൽ കാലത്ത് വിരാട് കോഹ്ലിയുമായി ജിമ്മിൽ വെച്ച് നടത്തിയ സംഭാഷണമാണ് തന്റെ കാഴ്ചപ്പാട് മാറ്റിയതെന്ന് സഞ്ജു പറഞ്ഞു. അന്ന് സഞ്ജുവിന് 25 വയസ്സായിരുന്നു പ്രായം.
“എത്ര വർഷം കൂടി നീ ക്രിക്കറ്റ് കളിക്കുമെന്ന് വിരാട് ഭായ് എന്നോട് ചോദിച്ചു. ഒരു 10 വർഷം കൂടി എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘എങ്കിൽ ഈ 10 വർഷം നിന്റെ സർവ്വസ്വവും ക്രിക്കറ്റിനായി നൽകൂ. നിനക്കിഷ്ടപ്പെട്ട കേരളത്തിലെ ഭക്ഷണമെല്ലാം ഈ 10 വർഷത്തിന് ശേഷം കഴിക്കാം. പക്ഷേ ക്രിക്കറ്റ് കളിക്കാൻ ഈ കാലയളവ് മാത്രമേ നിനക്ക് മുന്നിലുള്ളൂ. അത് പാഴാക്കരുത്.’ ആ ഉപദേശമാണ് ക്രിക്കറ്റിനോടുള്ള എന്റെ സമർപ്പണം വർദ്ധിപ്പിച്ചത്.” – സഞ്ജു വെളിപ്പെടുത്തി.
വിൻഡീസിനെതിരായ മത്സരത്തിന് ശേഷം രോഹിത് ശർമ്മയെയും വിരാട് കോഹ്‍ലിയെയും സഞ്ജു നന്ദിയോടെ സ്മരിച്ചു. “കഴിഞ്ഞ 10 വർഷമായി ഞാൻ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. പലപ്പോഴും കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ഡഗൗട്ടിലിരുന്ന് രോഹിത്തിനെയും വിരാടിനെയും പോലുള്ള ഇതിഹാസങ്ങളെ നിരീക്ഷിച്ചാണ് ഞാൻ പാഠങ്ങൾ പഠിച്ചത്. അവരുടെ കളി കാണുന്നതും അതിൽ നിന്ന് പഠിക്കുന്നതും വളരെ പ്രധാനമാണ്,” സഞ്ജു പറഞ്ഞു.
2024-ൽ നേടിയ മൂന്ന് സെഞ്ചുറികളോടെയാണ് സഞ്ജു ഇന്ത്യൻ ടി20 ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. 50 പന്തിൽ 97* റൺസ് നേടി ഇന്ത്യയെ സെമിയിലെത്തിച്ചതോടെ സഞ്ജു ഇപ്പോൾ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. മാർച്ച് 5-ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.












