ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് വിഭാഗം മേധാവി ഹുസൈൻ മക്‌ലദ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി ബെയ്റൂട്ടിലെ ദഹിയ മേഖലയിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് മക്‌ലദ് കൊല്ലപ്പെട്ടത്.
ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗികമായി വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി നടന്ന ഈ ആക്രമണം വളരെ ആസൂത്രിതമായിരുന്നുവെന്ന് ഇസ്രായേൽ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെയാണ് വധിച്ച വിവരം ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനിയായിരുന്നു ഇയാൾ. ഹിസ്ബുള്ളയുടെ സൈനിക രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് മക്‌ലദായിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കുകയാണ്. ഇതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേൽ ബെയ്റൂട്ടിൽ ആക്രമണം ശക്തമാക്കിയത്.
ഹിസ്ബുള്ളയുടെ ഇപ്പോഴത്തെ മേധാവി നയിം ഖാസിമും ഇസ്രായേലിന്റെ ലക്ഷ്യപ്പട്ടികയിലുണ്ടെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. “ഖമേനിയുടെ പാത പിന്തുടരുന്നവർ നരകത്തിൽ അദ്ദേഹത്തോടൊപ്പം ചേരും” എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണങ്ങളിൽ മാത്രം ലെബനനിൽ 31 പേർ കൊല്ലപ്പെട്ടതായും നൂറിലധികം പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. പതിനായിരക്കണക്കിന് ആളുകളാണ് തെക്കൻ ലെബനനിൽ നിന്നും ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളിൽ നിന്നും പലായനം ചെയ്യുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ കാണുന്നത്.












