ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ആരംഭിച്ച് യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാനെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര സമ്മർദ്ദത്തിലാക്കിയിരിക്കുന്നു. ഒരു വശത്ത് തങ്ങളുടെ സൈനിക-സാമ്പത്തിക പങ്കാളിയായ അമേരിക്കയെ തൃപ്തിപ്പെടുത്തേണ്ടി വരുമ്പോൾ, മറുവശത്ത് ഇസ്‌ലാമിക ലോകത്തെ നേതാവാകാനുള്ള പാകിസ്ഥാൻ്റെ മോഹങ്ങൾ തിരിച്ചടി നേരിടുകയാണ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും വലിയ നീക്കങ്ങളാണ് നടത്തിയത്. ട്രംപിനെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുടെ സ്ഥാപനവുമായി ക്രിപ്‌റ്റോകറൻസി കരാറിൽ ഒപ്പിട്ടു, പാകിസ്ഥാനിലെ അപൂർവ്വ ധാതുക്കളിലും എണ്ണ നിക്ഷേപങ്ങളിലും അമേരിക്കയ്ക്ക് വലിയ പങ്കാളിത്തം വാഗ്ദാനം ചെയ്തു. എന്നാൽ ഈ സൗഹൃദത്തിന് വലിയൊരു വില നൽകേണ്ടി വരുമെന്ന് പാകിസ്ഥാൻ ഇപ്പോൾ തിരിച്ചറിയുന്നു.
ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിഷേധിച്ച പാകിസ്ഥാനികൾക്ക് നേരെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലെ മറീൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വെടിയുതിർത്തത് സ്ഥിതിഗതികൾ വഷളാക്കി. ഈ വെടിവെപ്പിൽ 20 പാകിസ്ഥാൻ പൗരന്മാർ കൊല്ലപ്പെടുകയും 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വന്തം മണ്ണിൽ അമേരിക്കൻ സൈന്യം നടത്തിയ ഈ നടപടി തടയാൻ കഴിയാത്തത് സൈനിക മേധാവി അസിം മുനീറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ജനരോഷം ഭയന്ന പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാന് പരസ്യ പിന്തുണയുമായി രംഗത്തെത്തി. ഇറാന്റെ പ്രതിരോധ മന്ത്രി അബ്ബാസ് അരാഗ്‌ചിയെ വിളിച്ച് അമേരിക്കൻ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരം സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ടെന്ന് വ്യക്തമാക്കി. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കെതിരെ ഇറാനൊപ്പം നിൽക്കുന്ന നിലപാടാണ് പാകിസ്ഥാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
2025 ജൂണിൽ നടന്ന ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ സമയത്ത് അമേരിക്കയ്ക്ക് തങ്ങളുടെ വ്യോമപാത പാകിസ്ഥാൻ തുറന്നു നൽകിയിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറി. അമേരിക്കയുടെ ഏറ്റവും വലിയ നോൺ-നാറ്റോ സഖ്യകക്ഷിയായ പാകിസ്ഥാന് അവരുടെ F-16 വിമാനങ്ങൾക്കും മറ്റ് സൈനിക സഹായങ്ങൾക്കും അമേരിക്കയെ ആശ്രയിക്കാതിരിക്കാൻ കഴിയില്ല. അതേസമയം, ഇറാനെയും ഇസ്‌ലാമിക ലോകത്തെയും തള്ളിപ്പറയാനും അവർക്ക് സാധിക്കില്ല.








