കൊച്ചി: അന്തരിച്ച ചലച്ചിത്ര നിർമാതാവ് പികെആർ പിളളയെ അനുസ്മരിച്ച് മോഹൻലാൽ. താൻ അടക്കമുളള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹിയാണ് പികെആർ പിളളയെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു.
പികെആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച വ്യക്തിയാണെന്നും മോഹൻലാൽ സമൂഹമാദ്ധ്യമ പേജുകളിലൂടെ കുറിച്ചു. എന്റെ ജ്യേഷ്ഠ തുല്യനായിരുന്നു. നടനെന്ന നിലയിലുള്ള എന്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്‌നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്ന് പറഞ്ഞാണ് മോഹൻലാൽ അനുസ്മരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആണെന്നും താരം പറഞ്ഞു. ഷിർദിസായി ക്രിയേഷൻസ് എന്ന നിർമാണ കമ്പനിയുടെ സ്ഥാപകനാണ് പികെആർ പിളള.
തൃശൂർ പീച്ചിക്ക് അടുത്ത് മന്ദൻചിറയിലെ വസതിയിലായിരുന്നു അന്ത്യം. അമൃതം ഗമയ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രങ്ങളുടെ നിർമാണം പികെആർ പിളള ആയിരുന്നു. 2002 ൽ പുറത്തിറങ്ങിയ പ്രണയമണി തൂവൽ ആണ് അവസാനം നിർമിച്ച ചിത്രം. വെളളാനകളുടെ നാട്, ഏയ് ഓട്ടോ, വിഷ്ണുലോകം, എന്നും സംഭവാമി യുഗേ യുഗേ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയവയാണ് വിതരണത്തിനെടുത്ത ചിത്രങ്ങൾ.
പതിനാറ് ചിത്രങ്ങൾ നിർമിച്ച അദ്ദേഹം എട്ട് ചിത്രങ്ങൾ വിതരണത്തിനും ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post