കൊല്ലം : യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. കോഴിക്കോട് വടകര തൊടുവയൽ വീട്ടിൽ പ്രശാന്ത് നമ്പ്യാർക്ക് (35) കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
തൃക്കോവിൽവട്ടം നടുവിലക്കര ശ്രീനിലയത്തിൽ സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2020 മാർച്ച് 20-നാണ് കേസിനാസ്പദമായ സംഭവം. പ്രശാന്തിന്റെ ഭാര്യയുടെ കുടുംബസുഹൃത്തായിരുന്നു യുവതി. ഇവരിൽ നിന്ന് പ്രതി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതോടെ ഇയാളിൽ നിന്ന് കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ഇത് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് കരുതിയ പ്രതി, യുവതിയെ പാലക്കാടുളള തന്റെ വീട്ടിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് മണലിയിലാണ് യുവതിയുടെ ഫോൺ അവസാനമായി പ്രവർത്തിച്ചതെന്നു കണ്ടെത്തി. പ്രതിയും യുവതിയും തമ്മിൽ നിരന്തരമായ ഫോണിലൂടെ ബന്ധം ഉണ്ടായിരുന്നതായും കണ്ടെത്തി. തുടർന്നാണ് ഇയാളെ പിടികൂടി ചോദ്യം ചെയ്തത്.
വാടകവീടിനോടു ചേർന്ന ചതുപ്പുനിലത്തിൽ കുഴിച്ചിട്ട യുവതിയുടെ മൃതദേഹവും സ്വർണാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റും കണ്ടെടുത്തു. സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ, പ്രതി നശിപ്പിച്ച ഫോൺ ഉപയോഗിച്ച് യുവതി നടത്തിയ ചാറ്റുകൾ വീണ്ടെടുക്കാനായതാണ് അന്വേഷണത്തിൽ നിർണായകമായത്.
Discussion about this post