ന്യൂഡൽഹി: കർണാടക പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ പ്രതികരണവുമായി സഹോദരൻ ഡികെ സുരേഷ്.കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ താൻ പൂർണമായും തൃപ്തനല്ലെന്നും സന്തോഷം തോന്നുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
എന്റെ സഹോദരൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു. പക്ഷേ മുഖ്യമന്ത്രിയായില്ല. ഈ തീരുമാനത്തിൽ ഞങ്ങൾക്ക് അത്ര സന്തോഷമില്ല. കർണാടകയുടെയും പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയാണ് തീരുമാനത്തിനൊപ്പം നിന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി പദത്തിന് ടേം വ്യവസ്ഥ ഉണ്ടാവുമെന്ന് സുരേഷ് കൂട്ടിച്ചേർത്തു.
കർണാടക മുഖ്യമന്ത്രി പദം വേണമെന്ന വാശിയിൽ ഉറച്ചുനിന്ന പിസിസി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിനെ ഏറെ ബുദ്ധിമുട്ടിയാണ് കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചത്. രണ്ടുമണിക്കൂർ നീണ്ട ചർച്ചയിൽ ഡി കെ ശിവകുമാറിനു രണ്ടു വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകിയത്. ഇരട്ടപ്പദവിക്കെതിരായ നയത്തിൽനിന്നു വിട്ടുവീഴ്ച ചെയ്ത കോൺഗ്രസ്, ഉപമുഖ്യമന്ത്രി പദത്തോടൊപ്പം ശിവകുമാറിന് പിസിസി അദ്ധ്യക്ഷനായി തുടരാമെന്ന് അറിയിച്ചു. കൂടാതെ, ശിവകുമാറിന്റെ ക്യാമ്പിൽനിന്നുള്ള ആറുപേർക്ക് മന്ത്രിസ്ഥാനം നൽകാമെന്നും ഹൈക്കമാൻഡ് വാഗ്ദാനം നൽകി.
Discussion about this post