തിരുവനന്തപുരം: ആത്മഹത്യചെയ്ത ബാലരാമപുരം സ്വദേശിനി അസ്മിയ മോൾ (17) പഠിച്ചിരുന്ന മതപഠന കേന്ദ്രത്തിന് അനുമതിയില്ലെന്ന് പോലീസ്. ഇക്കാര്യം വ്യക്തമാക്കി പോലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. അൽ അമാൻ എജ്യുക്കേഷൻ ട്രസ്റ്റിന് കീഴിലെ മതപഠന കേന്ദ്രത്തിലായിരുന്നു അസ്മിയ താമസിച്ച് പഠിച്ചിരുന്നത്.
അസ്മിയയുടെ മരണത്തിന് പിന്നാലെ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അനധികൃതമാണെന്ന് നാട്ടുകാർ ആരോപണം ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്ഥാപനങ്ങളിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടർക്ക് റിപ്പോർട്ട് കൈമാറിയത്. സംഭവത്തിൽ മറ്റ് വകുപ്പുകളുടെ സമഗ്രമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പോലീസ് ആവശ്യപ്പെടുന്നുണ്ട്. മതപഠന കേന്ദ്രം, ഹോസ്റ്റൽ, അറബിക് കോളേജ് എന്നിവയാണ് ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നത്.
നിലവിൽ നെയ്യാറ്റിൻകര എഎസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം അൽ അമാൻ എജ്യുക്കേഷൻ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളിൽ എത്തിയ പോലീസ് സംഘം രജിസ്‌ട്രേഷൻ രേഖകൾ ശേഖരിച്ചിരുന്നു. ഇതിന് പുറമേ ഹാജർ ബുക്ക് ഉൾപ്പെടെ അസ്മിയയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിപ്പോർട്ട് കൈമാറിയത്.
അതേസമയം കേസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കുട്ടിയ്ക്ക് മാനസിക- ശാരീരിക പീഡനം ഉണ്ടായിട്ടുണ്ടോയെന്നകാര്യമാണ് നിലവിൽ പ്രധാനമായും പരിശോധിക്കുന്നത്. മരണകാരണം ആത്മഹത്യ തന്നെയാണ് പോസ്റ്റ്‌മോർട്ടത്തിൽ നേരത്തെ വ്യക്തമായിരുന്നു. മതപഠന കേന്ദ്രത്തിൽ കുട്ടിയ്ക്ക് മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഇക്കാര്യത്തെക്കുറിച്ച് വീട്ടിൽ സൂചിപ്പിച്ചിരുന്നുവെന്നും വീട്ടുകാർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആ വഴിയ്ക്കുള്ള അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി മതപഠന കേന്ദ്രത്തിൽ എത്തിയ പോലീസ് കുട്ടിയുടെ സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു അസ്മിയയെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് വിളിച്ച് മാതാവിനോട് തന്നെ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയായിരുന്നു മരണം.
Discussion about this post