പാലക്കാട്: വർഷങ്ങളായി കറാച്ചിയിലെ ജയിലിൽ കഴിഞ്ഞുവരികയായിരുന്ന മലയാളി മരിച്ചു. പാലക്കാട് കാപ്പൂർ സ്വദേശി സുൾഫിക്കർ (48) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം പാലക്കാട് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് ഇയാളുടെ മരണവാർത്ത സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ നിന്നും ഇയാളുടെ മൃതദേഹം ഇന്ത്യ ഏറ്റുവാങ്ങും. തുടർന്ന് കേരളത്തിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
മൂന്ന് വർഷങ്ങൾക്ക് മുൻപാണ് സുൾഫിക്കർ പാക് പട്ടാളത്തിന്റെ പിടിയിൽ ആയത് എന്നാണ് സൂചന. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നായിരുന്നു ഇയാളെ പാക് പട്ടാളം അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ദീർഘകാലമായി ഗൾഫിലാണ് സുൾഫിക്കറിന്റെ താമസം. അടുത്ത കാലം വരെ ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇവർ സുൾഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
ഭീകര സംഘടനയുമായുള്ള ബന്ധം സുൾഫിക്കറിന്റെ ഭാര്യ എതിർത്തിരുന്നുവെന്നാണ് സൂചന. ഇതേചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഭാര്യ നാട്ടിലേക്ക് തിരികെ മടങ്ങിയത് എന്നും സൂചനയുണ്ട്. ഭീകര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ സുൾഫിക്കറിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
അതേസമയം സുൾഫിക്കറിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.
Discussion about this post