ചെന്നൈ : ആർത്തലയ്ക്കുന്ന ആരാധകർക്ക് മുന്നിൽ ക്യാപ്ടൻസി മാജിക് കാട്ടി മഹേന്ദ്ര സിംഗ് ധോണി പട നയിച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന് ഉജ്ജ്വല വിജയം. ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിനാണ് സൂപ്പർ കിംഗ്സ് പരാജയപ്പെടുത്തിയത്. വിജയത്തോടെ ചെന്നൈ ഫൈനലിലെത്തി.173 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് റുതു രാജ് ഗെയ്‌ക്വാദിന്റെയും ഡെവൺ കോൺവേയുടേയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ കണിശതയോടെ ബൗൾ ചെയ്ത ടൈറ്റൻസിനു മുന്നിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്കോർ ചെയ്യാൻ നന്നേ പാടുപെട്ടു. ഓപ്പണിംഗ് വിക്കറ്റിൽ നേടിയ 87 റൺസാണ് ചെന്നൈക്ക് അടിത്തറ നൽകിയത്. അവസാന ഓവറുകളിൽ അംബാട്ടി റായ്ഡുവും അജിങ്ക്യ രഹാനേയും രവീന്ദ്ര ജഡേജയും ചെറുതെങ്കിലും വിലപ്പെട്ട സംഭവനകൾ നൽകിയാണ് ചെന്നൈയെ 172 റൺസിൽ എത്തിച്ചത്. എം.എസ് ധോണി ഒരു റണ്ണെടുത്ത് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസും സ്കോർ ചെയ്യാൻ ബുദ്ധിമുട്ടി. സ്കോർ 22 ൽ നിൽക്കെ വൃദ്ധിമാൻ സാഹ ദീപക് ചാഹറിന്റെ പന്തിൽ പുറത്തായി. ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന ഹാർദിക് പാണ്ഡ്യക്കും പിടിച്ചു നിൽക്കാനായില്ല. തീക്ഷണയുടെ പന്ത് പോയിന്റിലേക്ക് അടിച്ച് ജഡേജക്ക് പിടി കൊടുത്ത് ഹാർദികും പവലിയൻ കയറി. ശ്രീലങ്കൻ ബാറ്റ്സ്മാൻ ദാസുൻ സനകയും ഗില്ലും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ജഡേജയുടെ പന്തിൽ പുറത്തായി. അപകടകാരിയായ ഡേവിഡ് മില്ലറെ ജഡേജ ബൗൾഡാക്കിയതോടെ സൂപ്പർ കിംഗ്സ് കളിയിൽ പിടിമുറുക്കി. മില്ലർ പുറത്തായ അതേ സ്കോറിൽ സ്റ്റാർ ബാറ്റ്സ്മാൻ ശുഭ്‌മാൻ ഗിൽ ഡെവൺ കോൺവേയുടെ ഉജ്ജ്വലമായ ക്യാച്ചിൽ പുറത്തായി. സ്കോർ 5 വിക്കറ്റിന് 88 റൺസ്. രാഹുൽ തെവാതിയ തീക്ഷണയുടെ പന്തിൽ ക്ലീൻ ബൗൾഡായതോടെ സ്കോർ 6 ന് 98 റൺസ് എന്ന നിലയിലെത്തി.
റാഷിദ് ഖാനും വിജയ് ശങ്കറും തമ്മിലുള്ള കൂട്ടുകെട്ട് ഭീഷണി ഉയർത്തിയെങ്കിലും റിതുരാജ് ഗെയ്ക്‌വാദിന്റെ ഉജ്ജ്വലമായ ക്യാച്ച് വിജയ് ശങ്കറെ പവലിയൻ കയറ്റി. അവസാനം റാഷിദ് ഖാന്റെ പരിശ്രമവും വിഫലമായതോടെ ചെന്നൈ 15 റൺസിന് വിജയിക്കുകയായിരുന്നു. റാഷിദ് ഖാൻ 16 പന്തിൽ 30 റൺസ് നേടി. 42 റൺസെടുത്ത ശുഭ്‌മാൻ ഗില്ലാണ് ടോപ് സ്കോറർ.
നാളെ നടക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികളെ ഗുജറാത്ത് ടൈറ്റൻസ് നേരിടും. ഇതിൽ വിജയിക്കുന്നവരാണ് ഫൈനലിൽ ചെന്നൈയെ നേരിടുക.
Discussion about this post