കോഴിക്കോട്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സന്യാസിവര്യരെ ക്ഷണിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന ചടങ്ങ് മതപരമായ ചടങ്ങായി മാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യത്തിന് ഭീഷണി ഉയരുന്ന കാലമാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കി. പൊതുവേദിയിൽ ഒരു സർക്കാരിൽ നിന്നും ഇങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നു. ഇന്ത്യ മതേതര റിപ്പബ്ലിക് ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യം കടന്നുപോകുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ജനാധിപത്യം പുലരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഈ ജനാധിപത്യം ഇന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. അത് രാജ്യം സംരക്ഷിക്കാൻ ബാദ്ധ്യതയുള്ളവരിൽ നിന്നുമാണ് എന്നതാണ് മറ്റൊരു വസ്തുത. ആർഎസ്എസ് ജനാധിപത്യരീതി അംഗീകരിക്കാത്ത വിഭാഗമാണ്. ജനാധിപത്യത്തിന്റെ ഭാഗമായ പലതും അട്ടിമറിയ്ക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ട്. എല്ലാം കാൽക്കീഴിൽ വേണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പാർലമെന്റിലെ നടപടി ക്രമങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ആർഎസ്എസ് ഇന്ത്യയെ മതരാഷ്ട്രം ആക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ സംതൃപ്തമാക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനം കേന്ദ്രത്തിൽ നിന്നും ഉണ്ടാകണം. കേന്ദ്രത്തിന് കൂടുതൽ അധികാരം എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സംസ്ഥാനവുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രം പലകരാറിലും ഏർപ്പെടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളം പ്രയത്തിൽ നിന്നും അത്ഭുതകരമായി തിരിച്ചു കയറി. ഖജനാവിന് വലിയ ശേഷി ഉള്ള സംസ്ഥാനമല്ല കേരളം. സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോക്ക് സാദ്ധ്യമാകൂ. ദുരന്തങ്ങൾ ഉണ്ടായ മറ്റിടങ്ങളിൽ സഹായം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യം വന്നപ്പോൾ സഹായം സ്വീകരിക്കേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post