ഗുവാഹട്ടി: അസമിൽ വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസിന് തിങ്കളാഴ്ച തുടക്കമാകും. സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തലസ്ഥാനമായ ഗുവാഹട്ടിയിൽ നിന്നും ജൽപൈഗുരിയിലേക്കാണ് തീവണ്ടി സർവ്വീസ് നടത്തുന്നത്.
രാവിലെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി തീവണ്ടി സർവ്വീസ് ഉദ്ഘാടനം ചെയ്യുക. വന്ദേഭാരത് എക്‌സ്പ്രസിന് വേണ്ടി പാളങ്ങൾ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടനം ചെയ്യാൻ തീരീമാനിച്ചത്. ന്യൂ ബോംഗായ്ഗാവ്- ധുഹ്നോയ് -മെന്ദിപാത്തെർ- ഗുവാഹട്ടി പാതയുടെ നവീകരണമാണ് പൂർത്തിയാക്കിയത്. ആഴ്ചയിൽ ആറ് ദിവസം തീവണ്ടി സർവ്വീസ് നടത്താനാണ് നിലവിലെ തീരുമാനം. ചൊവ്വാഴ്ച തീവണ്ടി സർവ്വീസ് ഉണ്ടാകില്ല.
ജൽപൈഗുരിയിൽ നിന്നും ഗുവാഹട്ടിയിലേക്ക് 411 കിലോ മീറ്ററാണ് ഉള്ളത്. അഞ്ച് മണിക്കൂറിനുള്ളിൽ ഈ ദൂരം പൂർത്തിയാക്കാൻ വന്ദേഭാരതിന് കഴിയുമെന്നാണ് സൂചന. വിദ്യാർത്ഥികൾ, ഐടി പ്രൊഫഷണൽസ്, എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് ഈ റൂട്ടിൽ യാത്ര ചെയ്യാറുള്ളത്. വന്ദേഭാരതിന്റെ വരവ് ഇവരുടെ യാത്രാ ദുരിതത്തിന് വലിയ പരിഹാരമാകും. റെയിൽവേ ഗതാഗതം സുഗമമാക്കി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും ലക്ഷ്യമാണ്. വന്ദേഭാരത് എക്‌സ്പ്രസിന് പുറമേ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന രണ്ട് മെമു ഷെഡ്ഡിന്റെ ഉദ്ഘാടനും നിർവ്വഹിക്കും. ലംഡിംഗിലാണ് പുതിയ ഷെഡ്ഡ് നിർമ്മിച്ചിരിക്കുന്നത്.










