തിരുവനന്തപുരം: ഗവർണറുടെ പരാതി പോലും അട്ടിമറിച്ചിരിക്കുകയാണ് സെക്രട്ടേറിയറ്റിൽ പിടിമുറുക്കിയിരിക്കുന്ന ഉദ്യോഗസ്ഥമാഫിയ എന്നാരോപിച്ച് ബിജെപി ജില്ലാപ്രസിഡന്റ്. കേന്ദ്രസർക്കാരിനെതിരെ എന്ന പേരിൽ രാജ്ഭവനിലേക്ക് 2022 നവംബർ 15 ന് എൽഡിഎഫ് നടത്തിയ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോയും വീഡിയോയും സഹിതം ബിജെപി ഗവർണർക്കു നൽകിയ പരാതി അദ്ദേഹം സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്വേഷണമാണ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ മാഫിയ അട്ടിമറിച്ചത്. ചട്ടലംഘനം നടത്തി സമരത്തിൽ പങ്കെടുത്തവർ തങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് നൽകിയ മൊഴിമാത്രം പരിഗണിച്ച് മേലുദ്യോഗസ്ഥർ അവർക്ക് ക്ലീൻ ചിറ്റ് നൽകുകയാണ്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം അദ്ദേഹം ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാജേഷ് കുറ്റപ്പെടുത്തി.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥമാഫിയയുടെ പിടിയിലാണ് സംസ്ഥാന സർക്കാർ. പിണറായി വിജയൻ സർക്കാരിന്റെ അഴിമതികൾക്കും തീവട്ടിക്കൊള്ളകൾക്കും മുഴുവൻ സഹായവും നൽകുന്നത് ഇത്തരം ഉദ്യോഗസ്ഥരാണ്. ഇവരെ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ബാധ്യതയായിരിക്കുന്നു. ഇടതുപക്ഷ യൂണിയന്റെ പ്രത്യേക നിർദ്ദേശവും താല്പര്യവും പരിഗണിച്ചാണ് ഇത്തരം ഉദ്യോഗസ്ഥമാഫിയയെ സെക്രട്ടേറിയറ്റിൽ തന്നെ നിലനിർത്തുന്നത്. ആർക്കും തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന ധാർഷ്യമാണ് ഉദ്യോഗസ്ഥർക്കെന്നും രാജേഷ് കൂട്ടിച്ചേർത്തു.
രാവിലെ ഓഫീസിൽ വന്ന് ഒപ്പിട്ടശേഷം ഡ്യൂട്ടിസമയത്താണ് അനധികൃതമായി ജീവനക്കാർ സമരത്തിനുപോയത്. സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ സംസ്ഥാന ഭരണത്തലവനെതിരെ സമരം നടത്തുകയും ഭീഷണിമുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തത് ചട്ടലംഘനമാണ്. ഇതിൽ ബിജെപി ഗവർണക്കും ചീഫ്സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഗവർണർ തനിക്ക് ലഭിച്ച പരാതി സംസ്ഥാന സർക്കാരിന് കൈമാറി. ഇതിന്റെ വകുപ്പുതല അന്വേഷണമാണ് അട്ടിമറിച്ചത്. ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്നും വി.വി.രാജേഷ് വ്യക്തമാക്കി
Discussion about this post