മലപ്പുറം: കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തുടർച്ചയായുണ്ടായ തീവയ്പ്പിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണവുമായി കെ.ടി ജലീൽ എംഎൽഎ. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടക്കുന്നത് എന്നാണ് ജലീലിന്റെ വാദം.സംഭവത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ഇടത് സർക്കാരിനെ തകർക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും ജലീൽ ആരോപിക്കുന്നുണ്ട്.
ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വർഗ്ഗീയ ധ്രുവീകരണമാണെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകൽച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘അവർ’മനസ്സിലാക്കിക്കഴിഞ്ഞു. ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരിൽ പരാജയപ്പെട്ടപ്പോൾ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകർക്കാൻ എന്തും ചെയ്യും സംഘപരിവാരങ്ങൾ. കേരളത്തിൽ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കണമെന്നും ജലീൽ കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് മുമ്പ് താനൂരിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്‌ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’?! ഷഹീൻബാഗിൽ കെട്ടിത്തിരിയാതെ മാദ്ധ്യമങ്ങൾ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?.
രാജസ്ഥാനിലെ ജയ്പൂരിൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തിൽ 71 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലീം ചെറുപ്പക്കാർക്ക് കീഴ്‌ക്കോടതി നൽകിയ വധശിക്ഷ രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പോലീസ് പറഞ്ഞവരെ വെറുതെവിട്ടു. ഹൈക്കോടതി വിധിന്യായത്തിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ കളമൊരുക്കിയ പോലീസിനെ രൂക്ഷമായി വിമർശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിർദ്ദേശവും നൽകി.
കണ്ണൂർ ട്രൈൻ കത്തിക്കലിന്റെ പശ്ചാത്തലത്തിൽ ഇതൊക്കെ ‘മാദ്ധ്യമ ഠാക്കൂർ സേന’യുടെ മനസ്സിൽ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാർത്തകൾ നൽകി കേരളത്തെ ഗുജറാത്തോ യു.പിയോ ആക്കരുതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post