കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടിയിൽ തീയിട്ട സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത് പോലീസ്. ഇയാൾ സാമൂഹ്യവിരുദ്ധ പ്രവർത്തികൾ ഏർപ്പെടുന്ന ആളാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇയാളാണോ ട്രെയിനിന് തീയിട്ടത് എന്നകാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവത്തിൽ ബംഗാൾ സ്വദേശിയെ ആണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. റെയിൽവേ സ്‌റ്റേഷനിൽ നിന്നും ശേഖരിച്ച സിസിടിവിയിൽ ഇയാൾ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീയിട്ട സംഭവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീവണ്ടിയ്ക്ക് തീയിട്ടത് ഇയാളാണെന്ന സംശയവും ഉണ്ട്.
ഉച്ചയോടെയായിരുന്നു ബംഗാൾ സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനാണ് ഇയാൾ തീയിട്ടത്. പുലർച്ചെയായിരുന്നു സംഭവം. പ്രതി ബോഗിക്കകത്ത് ശുചിമുറിയിലടക്കം കല്ലുകൾ ഇട്ട ശേഷം ബോഗിയിലാകെ ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നു.
Discussion about this post