കണ്ണൂർ: ഭിക്ഷാടനം വിലക്കിയതാണ് തീവണ്ടിയ്ക്ക് തീയിടാൻ കാരണമെന്ന് കസ്റ്റഡിയിലായ ബംഗാൾ സ്വദേശി. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗാൾ സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കുന്നതിൽ നിന്നും പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കിയിരുന്നു. ഇതാണ് പ്രകോപനത്തിലേക്ക് നയിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രതിയെ തീവണ്ടിയ്ക്ക് തീയിടാൻ പ്രേരിപ്പിച്ചത് എന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യക്തതയ്ക്കായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ബംഗാൾ സ്വദേശിയെ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും ട്രാക്കിന്റെ പരിസരത്ത് ഇയാളുടെ സാന്നിദ്ധ്യം വ്യക്തമായിരുന്നു. ഇതോടെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീ വച്ചത് ഇന്ധനം ഒഴിച്ചാണോ എന്നകാര്യം ഫോറൻസിക് സംഘം പരിശോധിച്ചുവരികയാണ്. സിസിടിവിയിൽ കാനുമായി നടന്നുപോകുന്ന പോകുന്ന ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതും കസ്റ്റഡിയിൽ ഉള്ളതും ഒരേ ആളാണോ എന്നും പരിശോധിച്ചുവരികയാണ്.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത് എത്തിയിരുന്നു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എൻഐഎ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കും. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post