തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് വെല്ലുവിളിച്ച പി.വി അൻവർ എംഎൽഎ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ ആദ്യ തെളിവുകൾ പുറത്തുവിട്ടു. ഷാജൻ വ്യാജ ബിഎസ്എൻഎൽ ബില്ല് ചമച്ചുവെന്നാണ് കണ്ടെത്തൽ.
ബില്ലിന്റെയും ബിഎസ്എൻഎല്ലിന്റെ മറുപടിയുടെയും കോപ്പികൾ സഹിതമാണ് പി.വി അൻവർ ഫേസ്ബുക്കിലൂടെ ഈ തെളിവുകൾ പുറത്തുവിട്ടത്. .മറുനാടൻ മലയാളിയുടെ ഉടമസ്ഥവകാശം കൈയ്യാളുന്ന ടൈഡിംഗ്‌സ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ലെന്ന് അൻവർ പറയുന്നു. കമ്പനി രജിസ്റ്റർ ചെയ്യാൻ അഡ്രസ്സ് പ്രൂഫായി ഉടമകൾ റസിസ്ട്രാർ ഓഫ് കമ്പനീസിന്റെ ഓഫീസിൽ സമർപ്പിച്ചിരുക്കുന്നത് ഈ ബി.എസ്.എൻ.എൽ ഫോൺ ബില്ലാണെന്ന് അൻവർ പറയുന്നു.
എന്നാൽ ഒരു സുഹൃത്ത്,വിവരാവകാശ നിയമപ്രകാരം ഈ ബില്ലിന്റെ ആധികാരികത സംബന്ധിച്ച് ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർക്ക്(തിരുവനന്തപുരം) വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ബില്ലിന്റെ അറ്റസ്റ്റഡ് കോപ്പിയും ഒപ്പം ചേർത്തിരുന്നു. അതിന്റെ ആധികാരികത സംബന്ധിച്ചും അപേക്ഷയിൽ ചോദിച്ചിരുന്നു. 2018 ജൂലൈ ആറിന് നൽകിയ ബില്ലാണ് സമർപ്പിച്ചത്. എന്നാൽ പരിശോധനയിൽ ഇങ്ങനെ ഒരു ബില്ല് ഇല്ലെന്നും വ്യാജമാണെന്നുമാണ് ബിഎസ്എൻഎൽ മറുപടിയെന്ന് അൻവർ പറയുന്നു.
ബിഎസ്എൻഎൽ മറുപടിയും അൻവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖ നിർമ്മിക്കുക, അത് മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുക എന്നതൊന്നും ചെറിയ പരിപാടിയല്ലെന്ന് അൻവർ പറയുന്നു. വ്യാജരേഖ ചമച്ചതിന് ബി.എസ്.എൻ.എല്ലിന് നിയമനടപടികൾ സ്വീകരിക്കാം. വ്യാജരേഖ സമർപ്പിച്ചതിന്റെ പേരിൽ രജിസ്ട്രാർ ഓഫ് കമ്പനീസിന് നിയമനടപടികൾ സ്വീകരിക്കാമെന്നും അൻവർ പറയുന്നു.
തിരഞ്ഞെടുപ്പിൽ തോൽപിക്കേണ്ടവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തിയെന്ന് പറഞ്ഞാണ് മറുനാടൻ പൂട്ടിക്കുമെന്ന് പി.വി അൻവർ വെല്ലുവിളിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായിട്ടാണ് വെല്ലുവിളി നടത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വിമാനത്താവളത്തിൽ ഷാജൻ സ്‌കറിയയെ തല്ലിയെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇടതുപക്ഷ പ്രവർത്തകനായ ഇയാളെ അഭിനന്ദിച്ച് പി.വി അൻവർ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയയെ നേരിട്ട് വെല്ലുവിളിച്ച് അൻവർ എത്തിയത്.
Discussion about this post