ചെന്നൈ : തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുത് എന്ന് മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
എറണാകുളം സ്വദേശിയായ റെബേക്ക ജോസഫാണ് ഹർജി സമർപ്പിച്ചത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ചൊവ്വാഴ്ച കോടതി കേസിൽ വിശദമായ വാദം കേൾക്കും. അതുവരെ വനംവകുപ്പ് തന്നെ ആനയെ പാർപ്പിക്കണമെന്നാണ് ഉത്തരവ്.
തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റാനാണ് നിശ്ചയിച്ചിരുന്നത്. പുലർച്ച പന്ത്രണ്ട് മണിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. ആനയുടെ തുമ്പികൈയിൽ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാൻ അര മണിക്കൂർ മാത്രം ബാക്കിൽ നിൽക്കേയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൻറെ ഉത്തരവ് പുറത്തുവന്നത്.












