ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴയിലെ സിപിഎം. പോര് രൂക്ഷമായതിനെ തുടർന്ന് നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ ഉടൻ പിരിച്ചവിടാൻ ആണ് സാദ്ധ്യത.
വിഭാഗീയതയെ തുടർന്ന് നേരത്തെ എംഎൽഎ പിപി ചിത്തരഞ്ജൻ ഉൾപ്പെടെയുള്ളവർക്കെതിരെ നേതൃത്വം നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ കൂടുതൽ കടുപ്പിക്കുന്നത്. പോരിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദൻ ഈ 19, 20 തിയതികളിൽ ജില്ലയിൽ എത്തും. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാകും അച്ചടക്ക നടപടികൾ ഉണ്ടാകുക എന്നാണ് വിവരം.
ഗോവിന്ദന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും. വിഭാഗീയതയിൽ ഉൾപ്പെട്ടവർക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യും. നേതാക്കളെ തരംതാഴ്ത്തുന്നതുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ അന്നേ ദിവസം ഉണ്ടാകുമെന്നാണ് സൂചന.
ചിത്തരഞ്ജൻ ഉൾപ്പെടെ 30 ജില്ലാ നേതാക്കൾക്കായിരുന്നു നോട്ടീസ് നൽകിയിരുന്നത്. വിഭാഗീയതയും ലഹരിക്കടത്ത് അടക്കമുള്ള വിഷയങ്ങളും അന്വേഷിക്കാൻ ടി പി രാമകൃഷ്ണൻ, പി കെ ബിജു എന്നിവരടങ്ങിയ കമ്മീഷനെ പാർട്ടി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്തെ വിഭാഗീയതിലാണ് നടപടി.
Discussion about this post