ഒട്ടാവ: ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതിന് പിന്നാലെ കാഡനയിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകളുമായി ഖാലിസ്ഥാനി ഭീകരർ. കൊല്ലപ്പെട്ട ഭീകര നേതാവ് തൽവീന്ദർ പർമാറിനോടുള്ള ആദര സൂചകമായി റാലി നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് കാനഡയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 1985 ൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ആക്രമണം നടത്തിയ കൊടും ഭീകരനാണ് തൽവീന്ദർ പർമാർ.
പർമാറിനോടുള്ള ആദര സൂചകമായി കാർ റാലിയാണ് ഭീകരർ സംഘടിപ്പിക്കുന്നത്. ഗ്രേറ്റ് പഞ്ചാബ് ബിസിനസ് സെന്ററിൽ നിന്നും ആരംഭിക്കുന്ന റാലി എയർ ഇന്ത്യ ഫ്‌ളൈറ്റ് 182 മെമ്മോറിയലിലാകും പര്യവസാനിക്കുക. ഈ മാസം 25 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് സംഘടിപ്പിക്കുന്ന റാലിയിൽ ഖാലിസ്ഥാനികളുടെ സജീവ സാന്നിദ്ധ്യം വേണമെന്ന് നോട്ടീസിൽ പറയുന്നു. ഇതിന് പുറമേ 1985ലെ കനിഷ്‌ക ബോംബ് ആക്രമണത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണമെന്നും നോട്ടീസിൽ ആവശ്യമുണ്ട്.
നേരത്തെ കാനഡ, അമേരിക്ക, ലണ്ടൻ എന്നിവിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ അന്വേഷണ ചുമതല എൻഐഎയ്ക്ക് വിട്ടിരുന്നു. ഇതിന് തൊട്ടി പിന്നാലെയാണ് ഖാലിസ്ഥാൻ റാലിയുടെ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇന്ത്യയുമായി മനപ്പൂർവ്വം സംഘർഷത്തിലേർപ്പെടാനുള്ള സാഹചര്യമാണ് ഖാലിസ്ഥാൻ സൃഷ്ടിക്കുന്നത് എന്നാണ് ഇത് നൽകുന്ന സൂചന.
1985 ജൂൺ 23 നായിരുന്നു എയർ ഇന്ത്യ വിമാനത്തിൽ തൽവീന്ദർ പർമാർ ഭീകരാക്രമണം നടത്തിയത്. സംഭവ സമയം വിമാനത്തിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെടെ 329 യാത്രികരും ജീവനക്കാരുമാണ് ഉണ്ടായത്. ഭീകരാക്രമണത്തിൽ 2003 ൽ തൽവീന്ദറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post