കായംകുളം: കായംകുളം എംഎസ്എം കോളേജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയ വിഷയത്തിൽ കോളേജിനെതിരെ ആരോപണവുമായി വിദ്യാർത്ഥി സംഘടനകൾ.നിഖിലിന്റെ വിവരങ്ങൾ കോളേജ് മാനേജ്‌മെന്റ് മറച്ചുവച്ചുവെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ലെന്നുമാണ് കെഎസ്‌യുവും എംഎസ്എഫും ആരോപിക്കുന്നത്. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് ഡിഗ്രി പരീക്ഷ തോറ്റിരുന്നു. എന്നാൽ ഇയാൾ എംഎസ്എം കോളേജിൽ തന്നെ എംകോമിന് പ്രവേശനം നേടി. എംഎസ്എം കോളേജിൽ ബികോം പഠിച്ച സമയത്ത് തന്നെ മറ്റൊരു ഡിഗ്രി നേടിയതായുള്ള സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടും മാനേജ്‌മെന്റ് അറിഞ്ഞില്ലെന്നതിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർത്ഥി സംഘടനകൾ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് നിഖിൽ തോമസിന്റെ ബിരുദ വിവരങ്ങൾ തേടി കോളേജിലെ എംഎസ്എഫും കെഎസ്യുവും വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്. മതിയായ സ്റ്റാമ്പില്ലെന്ന് പറഞ്ഞാണ് ആദ്യത്തെ അപേക്ഷ തള്ളിയത്. വീണ്ടും അപേക്ഷ നൽകിയപ്പോൾ നിഖിലിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് കാട്ടി കോളേജ് അധികൃതർ വീണ്ടും വിവരങ്ങൾ മറച്ചു വയ്ക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
2018-2020 വർഷത്തിലാണ് നിഖിൽ എംഎസ്എം കോളേജിൽ ബികോം ചെയ്തത്. എന്നാൽ ഡിഗ്രി പാസായില്ല. 2019ൽ കോളേജിൽ യുയുസിയും, 2020ൽ സർവ്വകലാശാല യൂണിയൻ ജോയിൻറ് സെക്രട്ടറിയുമായിരുന്നു നിഖിൽ. അങ്ങനെയൊരാൾ ആ കാലയളവിൽ മറ്റൊരു കോളേജിൽ പഠിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും കോളേജ് അധികൃതർ അറിഞ്ഞില്ലെന്ന് പറയുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും ഇവർ പറയുന്നു. ഡിഗ്രി തോറ്റ നിഖിൽ 2021ൽ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേർന്നു. അഡ്മിഷൻ കിട്ടാൻ 2019 -2021 കാലത്ത് കലിംഗ സർവ്വകലാശാല വിദ്യാർത്ഥിയായിരുന്നുവെന്ന സർട്ടിഫിക്കറ്റാണ് നിഖിൽ ഹാജരാക്കിയത്. ഒരേ സമയം എങ്ങിനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് തെളിവ് സഹിതം പരാതിക്കാരി ചോദ്യം ഉന്നയിച്ചത്.
Discussion about this post