ബംഗലൂരു: ബിപിഎൽ കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നെട്ടോട്ടമോടി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. പദ്ധതി തുടങ്ങാൻ അരി നൽകാനായി ആന്ധ്രയോടും തെലങ്കാനയോടും കൈ നീട്ടിയെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. ഒടുവിൽ കോൺഗ്രസ് സർക്കാർ ഭരിക്കുന്ന ഛത്തീസ്ഗഢ് മാത്രമാണ് കുറച്ച് അരി നൽകാമെന്ന് ഏറ്റിരിക്കുന്നത്.
അധികമായി 2.238 മെട്രിക് ടൺ അരിയാണ് പദ്ധതിക്കായി വേണ്ടി വരിക. പദ്ധതിക്കായി അരി നൽകാനില്ലെന്ന് തെലങ്കാന കർണടകയെ അറിയിച്ചിട്ടുണ്ട്. ആന്ധ്രയും ഇക്കാര്യത്തിൽ അനുകൂല അഭിപ്രായം പറഞ്ഞിട്ടില്ല. ഛത്തീസ്ഗഢ് മാത്രമാണ് കുറച്ചെങ്കിലും ആശ്വാസമേകാൻ തയ്യാറായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
1.5 മെട്രിക് ടൺ അരി നൽകാമെന്നാണ് ഛത്തീസ്ഗഢ് സർക്കാർ സമ്മതിച്ചിരിക്കുന്നത്. നിലവിലെ ഛത്തീസ്ഗഢിന്റെ ശേഖരത്തിൽ നിന്നാകും ഇത് നൽകുക. കർഷകരിൽ നിന്നും നേരിട്ട് അരി സംഭരിച്ചുകൂടെ എന്ന ചോദ്യത്തിന് വില കൂടുതലാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എവിടെയാണ് കർണാടകയിൽ അരി കിട്ടുകയെന്ന് സിദ്ധരാമയ്യ ചോദിച്ചു. റായ്ച്ചൂരിൽ മാത്രമാണ് നെല്ല് വിളയുന്നത്. അവിടെ കിലോയ്ക്ക് 55 രൂപയാണ് വില സിദ്ധരാമയ്യ പറഞ്ഞു.
എഫ്‌സിഐ കിലോയ്ക്ക് 36 രൂപ നിരക്കിലാണ് അരി നൽകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2.5 രൂപ യാത്രാക്കൂലിയും ഇതിലുൾപ്പെടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ അധിക അരി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സിദ്ധരാമയ്യ എഫ്‌സിഐയെ വിമർശിച്ചിരുന്നു.
Discussion about this post