കളമശ്ശേരി: സിപിഎം നേതാക്കളുടെ ഇടപെടൽ കാരണം വ്യവസായം നടത്തിക്കൊണ്ടു പോകാനാകുന്നില്ലെന്നും ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും കാണിച്ച് കുറിപ്പുമായി വ്യവസായി. ഫാൽക്കൺ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എൻ.എ.മുഹമ്മദ്കുട്ടിയാണ് വ്യവസായ മന്ത്രിയുടേയും സിപിഎം പ്രാദേശിക നേതാക്കളുടേയും പേരെടുത്ത് പറഞ്ഞു കൊണ്ട് ആറ് പേജ് വരുന്ന മരണക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയാണ് തന്നെയാണ് ഇദ്ദേഹത്തിന്റെ കമ്പനി.
മരണക്കുറിപ്പിൽ പറയുന്ന എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവുകൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെറിയ വികസന പ്രവർത്തനം നടത്താൻ അനുവദിക്കാതെ തന്റെ ജീവിതം വഴിമുട്ടിക്കുകയാണെന്നാണ് മുഹമ്മദ് കുട്ടി ആരോപിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മരണക്കുറിപ്പിൽ പറയുന്നവർക്കെതിരെ കേസെടുക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
രണ്ട് വെള്ളപ്പൊക്കത്തിലുമായി 43 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടും എല്ലാ ആനുകൂല്യങ്ങളും നൽകി 100 തൊഴിലാളികൾക്ക് പ്രത്യക്ഷമായും 500 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനം 20 ലക്ഷം രൂപ നികുതിയായി ഏലൂർ നഗരസഭയ്ക്ക് നൽകുന്നുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയുന്ന ഉത്തരവുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഈ ഉത്തരവുകൾക്ക് സ്‌റ്റേ നൽകിയിട്ടും നിർമ്മാണം തടയുകയാണ്.ദാരുണമായ അന്ത്യം തന്നെ പിന്തുടരുന്നെന്ന ബോധ്യത്തിലാണ് മരണക്കുറിപ്പ് തയാറാക്കിയിട്ടുള്ളതെന്നും കോട്ടയ്ക്കലിൽ രണ്ട് തവണ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന വ്യവസായി പറയുന്നു.
Discussion about this post