തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതിയെ ആൺസുഹൃത്ത് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്ത്. സംഭവത്തിൽ ആറ്റിങ്ങൾ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിക്കാൻ പോയതാണ് ഇയാളെ പ്രകോപിതനാക്കിയത് എന്ന് പോലീസ് പറയുന്നു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കിരണുമായി യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. എന്നാൽ 25 കാരിയായ യുവതി മറ്റൊരാളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയത് ഇയാളെ പ്രകോപിപ്പിച്ചു. തുടർന്ന് യുവതിയോട് ബൈക്കിൽ കയറാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച യുവതിയെ ഇയാൾ മർദ്ദിക്കുകയായിരുന്നു. ബൈക്കിൽ കയറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റിയത്.
മേനംകുളത്ത് എത്തിയപ്പോൾ കിരൺ യുവതിയെ വീണ്ടും മർദ്ദിച്ചു. തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ വെട്ടു റോഡിലുള്ള കൃഷിഭവന്റെ ഗോഡൗണിൽ എത്തിക്കുകയായിരുന്നു. തുടർന്ന് രാവിലെ വരെ മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങളും ഇയാൾ മൊബൈലിൽ പകർത്തിയതായാണ് വിവരം.
പുലർച്ചെയോടെ യുവതി ഗോഡൗണിൽ നിന്ന് വിവസ്ത്രയായി ഇറങ്ങിയോടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട നാട്ടുകാരാണ് ഓടിയെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെയാണ് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.
Discussion about this post