കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ബസ് ഉടമ രാജ്‌മോഹൻ കൈമൾ ഇറങ്ങിപ്പോയി. ബസ് ഉടമയെ ആക്രമിച്ച സിഐടിയു നേതാവിനെ മുൻസീറ്റിൽ ഇരുത്തിയാണ് ചർച്ചയിൽ പങ്കെടുപ്പിച്ചത്. സിഐടിയു നേതാവും സിപിഎം ജില്ലാകമ്മറ്റി അംഗവുമായ കെ ആർ അജയ് ആണ് ചർച്ചയ്‌ക്കെത്തിയത്. ഇതോടെ തന്നെ മർദ്ദിച്ച പ്രതിയ്‌ക്കൊപ്പം ചർച്ചയ്ക്ക് പങ്കെടുക്കില്ലെന്ന് രാജ്‌മോഹൻ നിലപാടെടുത്തു.
ഇവിടെ വന്നപ്പോൾ വളരെ ഹൃദയഭേദകമായ അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി നഗ്നമായി ലംഘിച്ച് എന്നെ പൊതുവഴിയിൽ ആക്രമിച്ച പ്രതിയെ ആനയിച്ചു കൊണ്ടുവന്ന് ലേബർ ഓഫിസറുടെ മുന്നിലെ കസേരയിൽ ഇരുത്തി എന്നെ ചർച്ചയ്ക്കു വിളിച്ച രംഗം എല്ലാവരും കണ്ടല്ലോ. ഇതെല്ലാം കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ലജ്ജിക്കണം, തല താഴ്ത്തണം. ഈ നാട്ടിൽ ജീവിക്കുന്നവർ ലജ്ജിക്കണം. സാധാരണക്കാരന്റെയും നീതിക്കു വേണ്ടി പോരാടുന്നവന്റെയും അവസ്ഥയാണിതെന്ന് രാജമോഹൻ പറയുന്നു.
പെരുവഴിയിൽ എന്നെ ആക്രമിച്ച പ്രതിയെ ചർച്ചയ്ക്കു കൊണ്ടുവന്ന് മുന്നിൽ ഇരുത്തിയിരിക്കുന്നു. അതും കോടതിയലക്ഷ്യക്കേസ് നടത്തിയ പ്രതിയെ. ഇതാണ് അവസ്ഥ. എന്നെ ഇത്തരത്തിൽ ചർച്ചയ്ക്കു കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തീരുമാനമെടുപ്പിക്കാമെന്നാണ് കരുതിയതെങ്കിൽ ഞാനൊന്നു പറയാം; ഈ രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈന്യസേവാ മെഡലും സ്‌പെഷൽ സർവീസ് മെഡലും നേടിയ വ്യക്തിയാണ് ഞാൻ. ആ എനിക്ക് പേടിക്കാൻ പറ്റില്ല. മരണം വരെ ഞാൻ ഇവിടെ ജീവിക്കും. സാധാരണക്കാർക്കും കർഷകർക്കും എല്ലാവർക്കും വേണ്ടി പോരാടും. നിങ്ങൾക്കു ചെയ്യാവുന്നതു ചെയ്‌തോളൂയെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post