ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറയേറ്റ് അംഗം ബാബുജാനാണെന്ന് ചെമ്പട കായംകുളം ഫേസ്ബുക്ക് പേജ്. പേജുകൾക്കെതിരെ സിപിഎം പോലീസിൽ നൽകിയ പരാതി കാറ്റിൽ പറത്തിയാണ് വീണ്ടും വിമർശനവുമായി ചെമ്പട കായംകുളം ഫേസ്ബുക്ക് പേജെത്തിയത്. നിഖിൽ തോമസിന് തുല്യതാസർട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചത് കെ എച്ച് ബാബുജാനെന്ന് ഫേസ്ബുക്ക് പേജിൽ ആരോപിക്കുന്നു.
കേരള സർവകലാശാലയിൽ നിന്ന് നിഖിലിന് തുല്യത സർട്ടിഫിക്കറ്റ് കൊടുത്തത് ബാബുജാനാണ്. കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിൻറെ അഡ്മിഷൻ തരപ്പെടുത്തിയതും ബാബുജാൻ തന്നെ. സിപിഎം പാർട്ടി ഓഫീസ് അസിസ്റ്റൻറ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചതും ബാബുജാനാണെന്ന് ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജ് ആരോപിക്കുന്നു. നിഖിലിന്റെ ഫോൺ പരിശോധിച്ചാൽ ബാബുജാനുമായുള്ള പങ്ക് വ്യക്തമാകും. ഒരുപാട് അഴിമതി കഥകൾ തെളിയുമെന്നും ഫേസ്ബുക്ക് പോസ്റ്റ് ആരോപിക്കുന്നു. മാന്യതയുടെ മുഖംമൂടിയണിഞ്ഞ കെ എച്ച് ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും പുതിയ പോസ്റ്റിൽ ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം ചെമ്പട കായംകുളം, കായംകുളത്തിന്റെ വിപ്ലവം എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പാർട്ടിക്കുള്ളിലെ പല അറിയാ കഥകളും ഈ പേജുകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സിപിഎം പരാതി നൽകിയത്.
Discussion about this post