തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തി പ്രാപിക്കും. ഇന്നും വരുന്ന മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ മഴ ലഭിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റുള്ള ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
തിങ്കളാഴ്ചയോടെ മഴ കൂടുതൽ ശക്തമാകും. ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ അതി തീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. പത്തനംതിട്ട മുതൽ വയനാടുവരെ യെല്ലോ അലർട്ടാണ്.
ചൊവ്വാഴ്ച സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വ്യാഴാഴ്ചയോടെ മഴയുടെ ശക്തി കുറയും. എങ്കിലും കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശ്ശൂർവരെയും, മലപ്പുറത്തും ബുധനാഴ്ച യെല്ലോ അലർട്ടാണ്.
Discussion about this post