ന്യൂഡൽഹി: ചില രാജ്യങ്ങൾ തീവ്രവാദത്തിന് കുടപിടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം രാജ്യങ്ങൾ ഭീകരവാദത്തെ ശക്തമായി അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ പങ്കെടുത്ത ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
‘ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയാണ്. ഭീകരതയ്ക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടണം. ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയമാക്കി ഭീകരർക്ക് അഭയം നൽകുന്നു. അത്തരം രാജ്യങ്ങളെ വിമർശിക്കാൻ എസ്സിഒ മടി കാണിക്കരുത്. അതിനെതിരെ രാജ്യങ്ങൾ ശക്തമായി അപലപിക്കണം. ഭീകരതയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല,’ ഇന്ത്യ ആതിഥേയത്വം വഹിച്ച എസ്സിഒ ഉച്ചകോടിയിൽ മോദി വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യോഗത്തിൽ പങ്കെടുത്തിരുന്നു.
‘എസ്സിഒയെ ഒരു കുടുംബമായിട്ടാണ് കാണുന്നത്. സുരക്ഷ, സാമ്പത്തിക വികസനം, കണക്റ്റിവിറ്റി, ഐക്യം, പരമാധികാരത്തോടുള്ള ബഹുമാനം, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് എസ്സിഒയുടെ തൂണുകൾ,’ മോദി പറഞ്ഞു. ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്തു.
Discussion about this post